അജയ് തറയിലിന്റേത് ജാതി ബോധത്തിൽ അധിഷ്ഠിതമായ പോസ്റ്റ്; പിൻവലിച്ച് മാപ്പ് പറയണമെന്ന് ഹമീദ് വാണിയമ്പലം
സണ്ണി എം.കാപ്പാടിനെ മുൻനിർത്തി അജയ് തറയിൽ ആക്ഷേപിച്ചത് ഒരു സമുദായത്തെയാണ്, സവർണജാതി ബോധത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോൺഗ്രസ് നേതാവായ അജയ് തറയിൽ ആക്ടിവിസ്റ്റ് സണ്ണി എം.കാപ്പിക്കാടിനെ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഇതിനകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്.
സണ്ണി എം.കാപ്പിക്കാട് കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനാണ്. യുഡിഎഫ് സീറ്റ് നിഷേധിച്ചതിനോട് നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്. അജയ് തറയിലിൻ്റെ പോസ്റ്റ് അസ്ഥാനത്തും അനുചിതവുമാണ്. സീറ്റ് നിഷേധിച്ചതും പോരാ തികഞ്ഞ ജാതി ബോധത്തോടെ കോൺഗ്രസ് നേതാവ് അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹത്തിൻ്റെ മാതാപിതാക്കളുമായും ജോലിയുമായും ബന്ധപ്പെട്ട് അജയ് തറയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം അസത്യവും ജാതിബോധത്തിൽ അധിഷ്ഠിതവുമാണെന്ന് ഹമീദ് വാണിയമ്പലം ഫേസ്ബുക്കിൽ കുറിച്ചു.
ഹമീദ് വാണിയമ്പലത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
സണ്ണി എം കപ്പിക്കാടിനെ മുൻനിർത്തി അജയ് തറയിൽ ആക്ഷേപിച്ചത് ഒരു സമുദായത്തെ തന്നെയാണ്. സവർണജാതി ബോധത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയണം.
സണ്ണി എം.കപ്പിക്കാട് കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനാണ്. വംശീയ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നവർ ബഹുമാനിക്കുന്ന നേതാവാണദ്ദേഹം. സ്വയം സ്ഥാനാർത്ഥിയായി അദ്ദേഹം രംഗത്ത് വന്നിട്ടില്ല. വിവിധ സാമൂഹ്യ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോമായി യുഡിഎഫ് വികസിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചവരും സാമൂഹ്യ മാധ്യമങ്ങളും തുടർന്ന് മുഖ്യധാര മാധ്യമങ്ങളുമാണ് സ്ഥാനാർഥിയായി അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവന്നത്. സംവരണ സീറ്റുകളിലെ പാർട്ടി പ്രാതിനിധ്യമല്ല; ദലിത് സമുദായത്തിൻ്റെ അധികാര പങ്കാളിത്തമെന്ന വലിയൊരു രാഷ്ട്രീയ ആശയത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടംപിടിച്ചത്.
യുഡിഎഫ് സീറ്റ് നിഷേധിച്ചതിനോട് നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്. അജയ് തറയിലിൻ്റെ പോസ്റ്റ് അസ്ഥാനത്തും അനുചിതവുമാണ്. സീറ്റ് നിഷേധിച്ചതും പോരാ തികഞ്ഞ ജാതി ബോധത്തോടെ കോൺഗ്രസ് നേതാവ് അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അദ്ദേഹത്തിൻ്റെ മാതാപിതാക്കളുമായും ജോലിയുമായും ബന്ധപ്പെട്ട് അജയ് തറയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം അസത്യവും ജാതിബോധത്തിൽ അധിഷ്ഠിതവുമാണ്.
സവർണത ദലിതരോട് എങ്ങനെ പ്രവർത്തിക്കും എന്ന് തിരിച്ചറിയുന്ന സൂക്ഷ്മ രാഷ്ട്രീയ കാലത്ത് ഈ മാടമ്പി രാഷ്ട്രീയത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്ന് അജയ് തറയിലും ഒപ്പം മറ്റ് കോൺഗ്രസ് നേതാക്കളും മനസ്സിലാക്കണം.
