വട്ടിയൂർക്കാവിലും സിപിഎമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന് അഖില ഭാരത ഹിന്ദുമഹാസഭ; കോടിയേരിയും ശിവൻകുട്ടിയുമായി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന് അഖില ഭാരത ഹിന്ദുമഹാസഭ. ഇതിന്റെ ഭാഗമായി അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.ശിവൻകുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും സംഘടനാ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു. അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.ശിവൻ കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും സ്വാമി ദത്താത്രേയ പങ്കുവെച്ചു. സിപിഎം സ്ഥാനാർഥിയായിരുന്ന വി.കെ പ്രശാന്ത് മത്സരിക്കുമ്പോഴാണ് പിന്തുണ നൽകിയത്.CPM
നിലമ്പൂരിൽ എം.സ്വരാജിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹത്തെ ജയിപ്പിക്കാൻ വേണ്ടി മണ്ഡലത്തിൽ പ്രവർത്തനം നടത്തുമെന്ന് കഴിഞ്ഞ ദിവസം അഖില ഭാരത ഹിന്ദുമഹാസഭ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അഖില ഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ലെന്നും തന്നെ ആരും വന്നുകണ്ടിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പിന്തുണ നൽകിയെന്ന് വ്യക്തമാക്കുകയും അതിന്റെ തെളിവായി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മീഡിയവൺ ഓൺലൈനുമായി പങ്കുവെക്കുകയും ചെയ്തത്. തൃക്കാക്കരയിലും പാലക്കാടും പിന്തുണ നൽകിയിട്ടുണ്ടെന്നും ദത്താത്രേയ പറഞ്ഞു.