വിദേശജോലി: റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെ സൂക്ഷിക്കണം, മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
മസ്കത്ത്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാർ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങൾ നടത്തിയവർ പിടിയിലായിരുന്നു. ഇവർ വ്യാജവും നിയമവിരുദ്ധമായ ജോലികൾ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽനിന്ന് വൻ തുകകൾ ഈടാക്കുകയും ചെയ്യും.
ഫേസ്ബുക്ക്, വാട്ട്സ്ആപ്, ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പരാതിയിൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ സാധിക്കാറില്ല.
ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണ്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചശേഷം മറ്റു ജോലികൾക്ക് പ്രേരിപ്പിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.തൊഴിലന്വേഷകർ വിദേശങ്ങളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് തൊഴിൽ കരാർ പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനു മാത്രമേ സാധുതയുള്ളൂ. തൊഴിൽ കരാറിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം.
Beware of Recruitment Scams, Indian External Affairs Ministry Warns