‘എയിംസ് എവിടെ മറ്റേ മോനെ..? .. എന്നാണ് ചോദിക്കേണ്ടത്’ -സുരേഷ് ഗോപിയെ പരിഹസിച്ച് എം.എം മണി
കൊച്ചി: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിനു പിന്നാലെ സംസ്ഥാനത്തു നിന്നുള്ള ഏക ബി.ജെ.പി എം.പിയായ മന്ത്രി സുരേഷ് ഗോപിക്ക് പരിഹാസവുമായി സി.പി.എം നേതാവ് എം.എം മണി. സുരേഷ് ഗോപിയുടെ വിവാദ പ്രസംഗത്തിലെ വാക്കുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു എം.എം മണി ഫേസ് ബുക്കിൽ ബജറ്റിനോടുള്ള പ്രതിഷേധം അറിയിച്ചത്.
‘എയിംസ് എവിടെ മറ്റേ മോനെ.. എന്നാണ് ചോദിക്കേണ്ടത്. പക്ഷേ ഇന്ന് നിങ്ങളുടെ ദയനീയതയ്ക്കൊപ്പം’ -എന്നായിരുന്നു എം.എം മണിയുടെ പോസ്റ്റ്.
അടുത്തിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളിച്ചിയിലേക്ക് പോകുമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തു വന്നിരുന്നു.
പിന്നാലെ തൃപ്പൂണിത്തുറയിൽ നടന്ന പരിപാടിയിൽ കടുത്ത പരിഹാസവുമായി കേന്ദ്ര മന്ത്രിയുടെ സംസ്ഥാന നേതാക്കളെ ആക്ഷേപിച്ചു.
‘തീർച്ചയായും കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ’ -എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
മന്ത്രിയുടെ പ്രസ്താവനകൾക്കു പിന്നാലെ, എയിംസിനും പ്രത്യേക പാക്കേജിനും അതിവേഗ റെയിൽ പ്രഖ്യാപനത്തിനുമായി ബജറ്റിനായി കാത്തിരുന്നെങ്കിലും ഞായറാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചു. എയിംസും വേഗ റെയിലുമൊന്നും കേരളത്തിന് അനുവദിച്ചില്ല. ഏഴ് വേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോൾ ചെന്നൈക്ക് രണ്ടെണ്ണം അനുവദിച്ചു.
