രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേന്ദ്രം പകപോക്കുന്നു: മുഖ്യമന്ത്രി
കണ്ണൂർ: രാഷ്ട്രീയ ഭിന്നതയുടെ പേരിൽ കേന്ദ്രം പകപോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് അർഹതയുള്ളത് കേന്ദ്ര ബജറ്റിൽ നൽകിയില്ലെന്നും നാടിനെ ബാധിക്കുന്ന വിഷയത്തിൽ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Chief Minister
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് ജീവിച്ച് സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ വികട ന്യായങ്ങൾ പറയുന്നുവെന്നും അവരോട് പരിതപിക്കുകയല്ലാതെ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ എല്ലാത്തിലും പൂർണ അവഗണനയാണ് നേരിടുന്നത്. എയിംസ് ഇതുവരെ കേരളത്തിന് നൽകിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നൽകിയില്ല. വയനാടിൻ്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. വന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ല. സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ വികടന്യായങ്ങൾ പറയുന്നു. എന്തും പറയാമെന്നാണോയെന്നും’ മുഖ്യമന്ത്രി ചോദിച്ചു.