കേരള സർക്കാർ സർവീസിലെ സാമുദായിക പ്രാതിനിധ്യം: കണക്കുകൾ പുറത്ത്

Government

കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങൾക്ക് കേരളത്തിലെ സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കുന്ന ഔദ്യോഗിക കണക്ക് പുറത്ത്. നിയമസഭാ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സർക്കാർ തന്നെ പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വിവരം. കേരളത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. സംവരണം ഉണ്ടായിട്ടും മുസ്‍ലിംകൾ അടക്കമുള്ളവർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.Government

കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേർഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോർട്ടിലാണ് മുസ്‍ലിം, ലത്തീൻ ​കൃസ്ത്യൻ, പട്ടിക ജാതി, പട്ടിക വർഗം അടക്കമുള്ളവരുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്. 2024 ജൂൺ 19 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് 5,45,423 സ്ഥിരം സർക്കാർ ജീവനക്കാരാണുള്ളത്. ഇവരുടെ മതം-ജാതി തിരിച്ചുള്ള ജീവനക്കാരുടെ എണ്ണം പുറത്തുവിട്ടതോടെയാണ് സർക്കാർ ജോലിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമായത്.

സംവരണേതര വിഭാഗത്തിൽ മുന്നാക്ക ഹിന്ദു വിഭാഗങ്ങളിൽ നിന്നാണ് സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. നായർ, മേനോൻ, കുറുപ്പ് അടക്കമുള്ള മുന്നോക്ക ഹിന്ദുവിഭാഗത്തിൽ നിന്ന് 1,08,012 ​പേരും ബ്രാഹ്മിൺ വിഭാഗത്തിൽ 7112 പേരുമാണുള്ളത്.

അതായത് ആകെ സർക്കാർ ജീവനക്കാരുടെ എണ്ണത്തിന്റെ 21.01 ശതമാനം. ശാസ്ത്ര സാഹിത്യപരിഷത്തിന്റ പഠനങ്ങൾ പ്രകാരം ജനസംഖ്യയിൽ 12.5 ശതമാനമാണ് നായർ സമുദായം. ഇതനുസരിച്ച് മുന്നാക്ക ഹിന്ദുവിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തേക്കാൾ 36.86 ശതമാനം കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുന്നാക്ക ​ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 73,714 ​പേർ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നു. ആകെ ജീവനക്കാരുടെ 13.51 ശതമാനം. മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്നാൽ ആകെ സർക്കാർ ജീവനക്കാരുടെ എണ്ണത്തിന്റെ 33.31 ശതമാനം വരും.

 

ലത്തീൻ വിഭാഗത്തിൽ നിന്ന് 22,542 പേരാണ് ജോലി ചെയ്യുന്നത്. 4.13 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2399 ​പേരും നാടാർ കൃസ്ത്യൻ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. നാല് വിഭാഗത്തിലുമായി ആകെ ക്രിസ്ത്യൻ വിഭാഗത്തിലെ സർക്കാർ ജീവനക്കാർ 99,583 പേർ. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കൃസ്തുമത വിശ്വാസികൾ 18.38 ശതമാനമാണ്.

സർക്കാർ ജോലിയിൽ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്‍ലിംകളാണ്. മുസ്‍ലിം വിഭാഗത്തിൽ നിന്ന് ആകെയുള്ളത് 73,774 പേർ മാത്രം. അഥവ 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയിൽ 26.9 ​ശതമാനം മുസ്‍ലിം ജനവിഭാഗമാണെന്നാണ് കണക്ക് (ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം). ആനുപാതിക പ്രാതിനിധ്യം ​പ്രകാരം മുസ്‍ലിം സമുദായത്തിന് 102 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. സർക്കാർ സർവീസിൽ സംവരണം ഉണ്ടായിട്ടും മുസ്‍ലിം പ്രാതിനിധ്യത്തിൽ വൻകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 51,783 പേരാണ് സർക്കാർ സർവീസിലുള്ളത്. പത്ത് ശതമാനത്തിൽ താഴെയാണ് (9.49 %) സർക്കാർ മേഖലയിൽ അവരുടെ സാന്നിധ്യം.സർക്കാർ സർവീസിലെ പട്ടിക വർഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 10,513 പേർ. 1.92 ശതമാനത്തിൽ ചുരുങ്ങി അവരുടെ പ്രാതിനിധ്യം. ജനസംഖ്യയിൽ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വർഗ വിഭാഗം 1.45 ശതമാനവും വരും. കേരളത്തിൽ സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്തത് മുസ്‍ലിം വിഭാഗത്തിന് മാത്രമാണെന്നാണ് ഈ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.

ഏറെക്കുറെ ജനസംഖ്യക്ക് അനുസൃതമായി സർക്കാർ സർവീസ് പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. ഈഴവ വിഭാഗത്തിൽനിന്ന് 1,15,075 പേരാണ് സർക്കാർ മേഖലയിൽ ​​ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 21.09 ശതമാനം. പരിഷത്ത് കണക്കുകൾ പ്രകാരം 22.2 ശതമാനമാണ് ഈഴവ ജനസംഖ്യ. കുറവ് 1.11 ശതമാനം മാത്രം. സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളതും ഈഴവരാണ് 1.15 ലക്ഷം.

ഈഴവരും മുന്നാക്ക ഹിന്ദുവിഭാഗങ്ങളും കൂടി ചേർന്നാൽ ജീവനക്കാരുടെ എണ്ണം 2.30 ലക്ഷം വരും. ആകെ ജീവനക്കാരിൽ 42 ശതമാനവും നായർ, ഈഴവ, ബ്രാഹ്മിൺ സമുദായത്തിൽ നിന്ന് മാത്രമാണ്.കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സർക്കാർ ജോലിയിൽ നിലനിൽക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തുന്നതാണ് റിപ്പോർട്ട്. സർക്കാർ, അർധ സർക്കാർ, എയിഡഡ്, സ്വയംഭരണം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ കണക്കുകൾ തയാറാക്കാൻ പിന്നാക്ക വിഭാഗ കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന e-CDESK ആണ് ഈ കണക്കുകൾ താറാക്കിയിരിക്കുന്നത്. 2024 ജൂൺ 19വരെയുള്ള കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. e-CDESK റിപ്പോർട്ട് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *