10 രൂപയെച്ചൊല്ലി തർക്കം; ജയ്പൂരിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ മർദിച്ച് ബസ് കണ്ടക്ടർ
ജയ്പൂർ: 10 രൂപ അധികം നൽകാൻ വിസമ്മതിച്ചതിന് 75 കാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് ബസ് കണ്ടക്ടർ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.beaten
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍എൽ മീണക്കാണ് മർദനമേറ്റത്. ഇറങ്ങേണ്ട സ്റ്റോപ്പ് നഷ്ടമായതിനെ തുടര്‍ന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാൻ 10 രൂപ അധികം നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടർ കയ്യേറ്റം ചെയ്യുകയായിരുന്നു.
ആർഎൽ മീണ ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ സ്റ്റോപ്പിനെക്കുറിച്ച് കണ്ടക്ടർ അറിയിച്ചില്ല. തുടർന്ന് ബസ് നൈലയിലെ അടുത്ത സ്റ്റോപ്പിൽ എത്തി. കണ്ടക്ടർ മീണയോട് അധിക കൂലി ചോദിച്ചപ്പോൾ തർക്കമുണ്ടാകുകയും അധികം പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം കൈയാങ്കളിയിലെത്തി. മീണയെ കണ്ടക്ടർ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു.
ഘനശ്യാം ശർമ്മ എന്ന കണ്ടക്ടറാണ് മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മോശം പെരുമാറ്റത്തിന് കണ്ടക്ടറെ, ജയ്പൂർ സിറ്റി ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.