CPIM പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കഫിയ അണിഞ്ഞെത്തി പ്രതിനിധികൾ
CPIM പാർട്ടി കോൺഗ്രസിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. സമ്മേളന ഹാളിൽ മുദ്രാവാക്യം വിളിച്ച് പിന്തുണ അറിയിച്ചു. അതേസമയം സിപിഐഎം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവാണ് റിപ്പോർട്ട് അവതരിപ്പിക്കുക.
രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുമുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീരിക്കും.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി പരാജയമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ടായിരുന്നു പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. ഉത്തര്‍പ്രദേശിലെ പ്രതിനിധികളായിരുന്നു വിമര്‍ശനമുന്നയിച്ചത്.
രണ്ടാം തീയ്യതിയാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എണ്‍പത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.