സി.പി.എം നേതാക്കളെ വെല്ലുവിളിച്ച് ജി. സുധാകരൻ
അമ്പലപ്പുഴ: പിണറായി വിജയനും എം.വി. ഗോവിന്ദനും വിജയ രാഘവനും സജി ചെറിയാനുമൊക്കെ അമ്പലപ്പുഴയിൽനിന്ന് മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ എന്ന് ജി. സുധാകരന്റെ വെല്ലുവിളി. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടന വേദിയിലായിരുന്നു സുധാകരന്റെ വെല്ലുവിളി. കണ്ണൂരിലെ സുരക്ഷിത സീറ്റുകളിൽ മാത്രമേ നിങ്ങൾക്ക് മത്സരിച്ച് വിജയിക്കാനാവൂ. മൂന്നാം ഊഴം സംസ്ഥാന സെക്രട്ടറി ഉപേക്ഷിച്ചു. എല്ലാ സീറ്റിലും തോറ്റാലും അമ്പലപ്പുഴയിൽ ജി. സുധാകരനെ വിടരുതെന്നാണ് എം.വി. ഗോവിന്ദൻ ജില്ല സെക്രട്ടേറിയറ്റിൽ പറഞ്ഞത്. 61,000 വോട്ട് നേടി താൻ വിജയിക്കും. ഈ പറയുന്ന നേതാക്കളുടെ ആരുടെയെങ്കിലും വീട്ടിൽ രക്തസാക്ഷികൾ ഉണ്ടോ. ഇവർക്കൊന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നേടിയതേയുള്ളൂ.
നിലവിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ജനപിന്തുണ ഇല്ലെന്ന് തെളിയിക്കണം. അതിനു വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. നിരവധി ഫ്ലക്സുകളും പോസ്റ്ററുകളും നശിപ്പിച്ചു. ഇതുകൊണ്ടെന്നും യാതൊരു പ്രയോജനമില്ലെന്നും ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതാകളോട് നിർദേശിച്ചു. ജില്ല സെക്രട്ടേയറ്റ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിവിട്ട ജി. സുധാകരൻ യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. പാർട്ടിയിൽനിന്ന് വോട്ടുപിടിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് വോട്ടുസമാഹരണത്തിലും വീഴ്ചയുണ്ടാകരുതെന്ന് ഗോവിന്ദൻ പറഞ്ഞത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. അതിനാൽ കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണമെന്നും യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്ന് നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയപാപ്പരത്തവും അവസരവാദവും തുറന്നുകാട്ടണം. രക്തസാക്ഷിയായ സ്വന്തം സഹോദരൻ ജി. ഭുവനേശ്വരനെപ്പോലും സീറ്റിനുവേണ്ടി തള്ളിപ്പറഞ്ഞത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭുവനേശ്വരനെ കൊലപ്പെടുത്തിയവർക്കൊപ്പമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടെന്നും പ്രചാരണം നടത്തും.
എല്ലാ മണ്ഡലങ്ങളിലും ജയിക്കുന്ന സാഹചര്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനിപ്പോൾ യു.ഡി.എഫിലാണെന്നും അദ്ദേഹത്തിന്റെ പൂർവകാല ചരിത്രവുമായി വർത്തമാനകാലത്തിനു ബന്ധമില്ലെന്നും ഗോവിന്ദൻ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിന്റെ തൊപ്പിയണിഞ്ഞിരിക്കുന്നതു കണ്ടു. ബി.ജെ.പിയുടെ തൊപ്പിയും വെച്ചോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ജില്ല സെക്രട്ടേറിയറ്റ് യോഗം കൂടാതെ അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം മണ്ഡലം കമ്മിറ്റികളുടെ യോഗത്തിലും ഗോവിന്ദൻ പങ്കെടുത്തു.
