കൊല്ലത്ത് 80കാരിയെ ക്രൂരമായി മർദിച്ച് മരുമകൾ; മർദനം മക്കളുടെ മുന്നിൽ
കൊല്ലം: തേവലക്കരയിൽ വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് മർദനമെന്നാണ് വിവരം. മരുമകൾ മഞ്ചു മോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുമകളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.
മഞ്ചുമോൾ ഏലിയാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയിൽ കാണാം. ഹയർ സെക്കൻഡറി അധ്യാപികയാണ് മഞ്ചുമോൾ. കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു. Daughter in law beat Old women in Kollam