ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം: ജീവനോടെ കിണറ്റിലെറിഞ്ഞു ; കുറ്റം സമ്മതിച്ച് അമ്മാവൻ
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാറെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. രാവിലെ 5.30ന് കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് ഹരികുമാര്‍ കുറ്റസമ്മതം നടത്തി. ക്രൂരകൃത്യം ഒറ്റയ്ക്കായിരുന്നെന്നും ഹരികുമാര്‍ മൊഴി നല്‍കി. കൊലപാതകത്തിന് അമ്മ ശ്രീതുവിന്റെ സഹായം ലഭിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
Also Read : ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം; കുടുംബത്തെ ചോദ്യം ചെയ്യുന്നു
ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മൂമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. നാല് പേരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെയാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.