GenZയുടെ ‘സങ്കടം’ പഠിക്കാൻ ഡൽഹി സർവകലാശാല; പുതിയ കോഴ്‌സ് !

GenZ

പ്രണയവും പ്രണയത്തകർച്ചയുമൊക്കെ സിലബസിൽ ഉൾപ്പെടുത്തുക… പ്രശ്‌നക്കാരായ പങ്കാളികളെ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാമെന്നും ബ്രേക്ക് അപ് എന്നത് ജീവിതത്തിന്റെ അവസാനമല്ല എന്നുമൊക്കെ കുട്ടികൾക്ക് ക്ലാസെടുക്കുക… ഡൽഹി സർവകലാശാലയുടെ ഒരു പുതിയ കോഴ്‌സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.GenZ

ജെൻ-സി എന്ന പുതുതലമുറയുടെ ധർമസങ്കടങ്ങളൊക്കെ അഡ്രസ് ചെയ്ത്, കുട്ടികൾക്ക് ഇമോഷണൽ സ്‌റ്റെബിലിറ്റി നൽകുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ഇൻസ്റ്റഗ്രാം സ്‌റ്റോറികളും ടിൻഡർ സൈ്വപ്പുകളും അടക്കിഭരിക്കുന്ന പുതിയകാലത്ത്, ആരോഗ്യപരമായ ബന്ധങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്കുണ്ടെന്ന തിരിച്ചറിവിലാണ് സർവകലാശാലയുടെ നീക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘നെഗോഷ്യേറ്റിംഗ് ഇന്റിമേറ്റ് റിലേഷൻഷിപ്പ്‌സ്’ എന്ന പേരിൽ പുതിയ ജനറൽ ഇലക്ടീവ് കോഴ്‌സ് ആണ് ഡൽഹി സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ ബിരുദവിദ്യാർഥികൾക്ക് ഈ പേപ്പർ പഠിക്കാനുണ്ടാകും. ഏത് സ്ട്രീമിലുമുള്ള വിദ്യാർഥികൾക്കും പേപ്പർ തെരഞ്ഞെടുക്കാം. പ്രണയം, സൗഹൃദം, ബ്രേക്ക്അപ്പ് എന്നിങ്ങനെ പഴയ വിദ്യാഭ്യാസ രീതികൾ അഡ്രസ് ചെയ്യാത്ത വിഷയങ്ങളിലെല്ലാം വിദ്യാർഥികൾക്ക് അവബോധം നൽകുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. സർവകലാശാലയിലെ സൈക്കോളജി വിഭാഗമാണ് കോഴ്‌സ് കൈകാര്യം ചെയ്യുന്നത്.

3 ലെക്ചറുകളും ഒരു ട്യൂട്ടോറിയലും അടങ്ങുന്ന ഫോർ ക്രെഡിറ്റ് കോഴ്‌സാകും സിലബസിൽ ഉണ്ടാവുക. എല്ലാ ആഴ്ചയിലും ക്ലാസുകളുണ്ടാവും. പ്ലസ്ടു കഴിഞ്ഞ ആർക്കും കോഴ്‌സിന് ചേരാം. സൈക്കോളജിയിൽ അഭിരുചി ഉണ്ടായാൽ നന്ന്. കൗമാരക്കാർക്കും യുവജനങ്ങൾക്കുമിടയിൽ ടോക്‌സിക് റിലേഷൻഷിപ്പുകൾ മൂലമുണ്ടാകുന്ന വയലൻസ് കണക്കിലെടുത്ത്, അടിയന്തരമായി കോഴ്‌സ് ഉൾപ്പെടുത്തുകയായിരുന്നു സർവകലാശാല.

ഈ വർഷം മേയ്-ജൂലൈ മാസങ്ങളിൽ മാത്രം മൂന്ന് കൊലപാതകങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ഇത് മൂന്നും ടോക്‌സിക് ആയ പ്രണയബന്ധങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു. ചൗള കനാലിൽ 21കാരിയെ തള്ളിയിട്ട് കൊന്നതും, 19കാരിയെ കുത്തിക്കൊന്നതും 18കാരിയെ പബ്ലിക് പാർക്കിൽ തീകൊളുത്തി കൊന്നതുമെല്ലാം തുടരെ തുടരെ എത്തിയതോടെ കാര്യം അത്ര നിസാരമല്ലെന്ന് കണ്ട് ഉടനടി പരിഹാരം കാണാൻ നടപടി എടുക്കുകയായിരുന്നു സർവകലാശാല. വൈകാരിക അസ്ഥിരത, പൊസസീവ്‌നെസ്സ്, അസൂയ എന്നിവയൊക്കെ യുവമനസ്സുകളെ കാര്യമായി അലട്ടുന്നതായി മനസ്സിലാക്കിയാണ് സർവകലാശാല കോഴ്‌സ് അവതരിപ്പിച്ചത്.

നാല് യൂണിറ്റുകളായാണ് പേപ്പർ തിരിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലെ ബന്ധങ്ങളും അവയിലെ പ്രശ്‌നങ്ങളും മനസ്സിലാക്കി, സമഗ്രമായി സമീപിക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ ഘടന. ഒന്നാമത്തെ യൂണിറ്റിൽ സുഹൃദ്ബന്ധങ്ങളുടെയും പ്രണയബന്ധങ്ങളുടെയും സൈക്കോളജിയെ കുറിച്ചാവും പഠിപ്പിക്കുക. എങ്ങനെയാണ് റിലേഷൻഷിപ്പുകൾ ഉണ്ടാവുക, ഡേറ്റിങ്ങിലേക്കും വിവാഹത്തിലേക്കുമൊക്കെ പോകുന്ന തരത്തിൽ അവ എങ്ങനെയാണ് വികസിക്കുക എന്നതൊക്കെ ഈ യൂണിറ്റ് വിശകലനം ചെയ്യും.

അടിസ്ഥാനപരമായി സ്‌നേഹം എന്നാൽ എന്ത് എന്ന് പഠിപ്പിക്കുകയാണ് രണ്ടാമത്തെ യൂണിറ്റ്.. സ്റ്റേൺബെർഗിന്റെ ട്രയാംഗുലർ തിയറി ഓഫ് ലവ്, ടു ഫാക്ടർ തിയറി ഓഫ് ലവ് എന്നിവയൊക്കെ ആണ് ഈ ഭാഗം ചർച്ച ചെയ്യുന്നത്. പ്രണയം എന്നത് പരസ്പരമുള്ള അടുപ്പം, പ്രതിബദ്ധത, അഭിനിവേശം എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്ന ബോധമാണ് സ്‌റ്റേൺബെർഗ് തിയറിയുടെ അടിസ്ഥാനം. ഇത് കുട്ടികളെ പഠിപ്പിക്കുന്നത് വഴി പ്രണയബന്ധങ്ങളുടെ കാര്യഗൗരവം മനസ്സിലാക്കിയെടുക്കാം എന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ആധുനികകാലത്തെ റൊമാൻസിൽ സെക്ഷ്വാലിറ്റിക്കുള്ള പ്രാധാന്യവും ഈ യൂണിറ്റ് വിലയിരുത്തുന്നുണ്ട്.

മൂന്നാമത്തെ യൂണിറ്റ് വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പ്രണയബന്ധങ്ങൾ തെറ്റായ വഴിയിലൂടെ പോകുന്നതിന്റെ സൂചനകളൊക്കെയാണ് ഈ യൂണിറ്റ് ചർച്ച ചെയ്യുക. വൈകാരികമായി തളർത്തി കാര്യം സാധിക്കുന്നത് മുതൽ, സ്വകാര്യ നിമിഷങ്ങളിൽ പങ്കാളി നടത്തുന്ന വയലൻസിനെ കുറിച്ച് വരെ ഈ യൂണിറ്റിൽ പഠിപ്പിക്കുന്നുണ്ട്.

നാലാമത്തെ യൂണിറ്റിൽ ഒരു റിലേഷൻഷിപ്പ് എങ്ങനെ ഹെൽത്തി ആയി തുടർന്ന് പോകാം, കാര്യക്ഷമമായ കമ്മ്യൂണിക്കേഷൻ എങ്ങനെ നടത്താം, വൈകാരികമായ ദൃഢത എങ്ങനെ കൈവരിക്കാം എന്നതൊക്കെയാണ് പഠിപ്പിക്കുന്നത്.

തിയറിയല്ലാതെ ഇന്ററാക്ടീവ് ആയ സെഷനകളും കോഴ്‌സിലുണ്ട്. സ്വയാവബോധം സൃഷ്ടിക്കുന്നതിനുള്ള ടാസ്‌കുകൾ, സിനിമകളിലെയും യഥാർഥ ജീവിതത്തിലെയും പ്രണയകഥകളുടെ വിശകലനങ്ങൾ, മാപ്പുനൽകലിന്റെയും ഖേദപ്രടനത്തിന്റെയുമൊക്കെ പ്രാധാന്യം വ്യക്തമാക്കുന്ന സെഷനുകൾ എന്നിവയൊക്കെ ട്യൂട്ടോറിയൽ വിഭാഗത്തിൽ ഉണ്ടാകും. ടൈറ്റാനിക്, കബീർ സിങ് തുടങ്ങിയ ചിത്രങ്ങളൊക്കെ ക്ലാസുകളിൽ വിശകലനം ചെയ്യും എന്നാണ് വിവരം.

പ്രണയം തിരസ്‌കരിക്കുന്നതും അതിർവരമ്പുകൾ വയ്ക്കുന്നതുമൊക്കെ കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് അറിയാത്തതാണ് പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്നാണ് ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി അംഗം ലതികാ ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. ഇവയെ കുറിച്ച് അടിസ്ഥാനബോധമുണ്ടാകുന്നത് കുട്ടികളെ ആരോഗ്യപരമായ ബന്ധങ്ങൾക്ക് പ്രാപ്തരാക്കുമെന്നും അതാണ് കോഴ്‌സ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

യുവാക്കളിലെ കുറ്റകൃത്യങ്ങൾ ഒറ്റപ്പെട്ടതല്ല എന്നും, വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കാൻ കുട്ടികൾക്ക് സാധിക്കാത്തതിന്റെ പ്രശ്‌നമാണിതെന്നും സൈക്കോളജിസ്റ്റുകൾ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കാളികളെ നിരന്തരമായി നിരീക്ഷിച്ച്, അനാവശ്യ ചിന്തകളിലേർപ്പെടുന്ന കുട്ടികൾക്ക്, പലപ്പോഴും ഇമോഷൻസിനെ കൺട്രോൾ ചെയ്യാനാവുന്നില്ല. ഇതിന് ഇപ്പോഴെങ്കിലും പരിഹാരം കണ്ടില്ലെങ്കിൽ ഒരു പക്ഷേ ഈ പ്രശ്‌നം ഒരിക്കലും അവസാനിച്ചേക്കില്ലെന്നും അവർ മുന്നിറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *