‘ധർമരാജൻ കൊണ്ടുവന്നത് 41 കോടി’; കൊടകരക്കേസിൽ പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ സംസ്ഥാന പൊലീസ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ റിപ്പോർട്ട് . 2021ലെ തെരഞ്ഞെടുപ്പ് കാലത്താണ് പണം കൊണ്ടുവന്നത്. 41 കോടി രൂപയാണ് ധർമരാജൻ കേരളത്തിലെത്തിച്ചത്. കർണാടകയിൽനിന്നാണ് പണം വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് പണം കൊണ്ടുവന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.Dharmarajan
ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരമാണ് പണമെത്തിച്ചത് എന്നാണ് ധർമരാജൻ പൊലീസിനോട് പറഞ്ഞത്. പണം പലയിടങ്ങളിൽനിന്ന് പല വ്യക്തികൾക്ക് കൈമാറിയെന്നും ധർമരാജൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽനിന്നും കർണാകയിലെ മറ്റു പല ഭാഗങ്ങളിൽനിന്നും സേലത്തുനിന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർച്ച് ഒന്ന്, മാർച്ച് അഞ്ച്, മാർച്ച് എട്ട്, മാർച്ച് 12 തീയതികളിലായി പല ഘട്ടത്തിലും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.