‘ധോണി അത് ചെയ്യരുതായിരുന്നു’; രൂക്ഷ വിമർശനവുമായി പത്താൻ
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. ലോ സ്‌കോറിങ് ഗെയിമിൽ ചെന്നൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് 18ാം ഓവറിൽ വിജയ തീരമണഞ്ഞു.Pathan
കളിക്ക് ശേഷം ചെന്നൈ സൂപ്പർ താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഫിനിഷറുടെ റോളില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിൽ നിരവധി പന്തുകൾ പാഴാക്കി. സിംഗിളെടുക്കാൻ അവസരമുണ്ടായിരുന്നിട്ടും ഡാരിൽ മിച്ചലിന് സ്‌ട്രൈക്ക് നിഷേധിച്ച് സിംഗിളെടുക്കാൻ ധോണി വിസമ്മതിച്ചത് വലിയ ചർച്ചകൾക്കിടയാക്കി. ധോണിയുടെ കയ്യില്‍ നിന്ന് ഇതല്ല ആരാധകര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രതികരിച്ചത്.
‘അവസാന ഓവറിൽ ധോണി ആ സിംഗിൾ ഓടിയെടുക്കണമായിരുന്നു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ഡാരിൽ മിച്ചൽ ഒരു മികച്ച കളിക്കാരനാണ്. നോൺ സ്‌ട്രൈക്കര്‍ എന്റിൽ ഒരു ബോളറായിരുന്നെങ്കിൽ സിംഗിളെടുക്കാൻ വിസമ്മതിച്ചത് എന്തിനാണെന്ന് മനസിലാക്കാം. ജഡേജയോടും ധോണി മുമ്പ് ഇത് പോലെ ചെയ്തിട്ടുണ്ട്. ധോണിയിൽ നിന്ന് ഇതല്ല ആരാധകർ പ്രതീക്ഷിക്കുന്നത്’- പത്താന്‍ പറഞ്ഞു.
ധോണിയുടെ വെല്ലുവിളി മറികടക്കാന്‍ 19 ാം ഓവര്‍ രാഹുല്‍ ചഹറിനെ കൊണ്ട് എറിയിച്ച പഞ്ചാബ് നായകന്‍ സാം കറന്‍റെ തീരുമാനത്തെ പത്താന്‍ പ്രശംസിച്ചു. ഈ ഓവറില്‍ ചഹാര്‍ വിട്ടു നല്‍കിയത് വെറും മൂന്ന് റണ്‍സാണ്. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ വിജയം.