10 വയസുള്ള സ്വന്തം മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA നൽകും; പത്തനംതിട്ടയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

പത്തനംതിട്ട തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കൽ കൂടുതൽ എംഡിഎംഎ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

അതേസമയം പൊലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വയറിനുള്ളിൽ പാക്കറ്റ് പൊട്ടിയെന്നാണ് നിഗമനം. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *