ഗോകുലം ഗോപാലന്‍റെ ചെന്നൈ, കോഴിക്കോട് ഓഫീസുകളില്‍ ഇഡി റെയ്ഡ്
ചെന്നൈ: ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോഴിക്കോട്, ചെന്നൈ ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും കോഴിക്കോട് അരയിടത്ത് പാലത്തുള്ളഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് പരിശോധന നടക്കുന്നത്.
ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.
അതേസമയം, ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.ഇനിയും റെയ്ഡുകൾ നടക്കും. റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതി.ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഗോകുലം ഓഫീസുകളിലെ റെയ്‌ഡ് കാരണം എമ്പുരാൻ സിനിമയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഊണ് കഴിക്കുന്ന എല്ലാവർക്കും ഇക്കാര്യം വ്യക്തമാണെന്നും സതീശൻ പറഞ്ഞു.
ഇഡി റെയ്ഡിൽ അത്ഭുതമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എമ്പുരാൻ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.