വോട്ടർപട്ടിക: മാർച്ച് 25 ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടാകില്ല
മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചിരുന്നവർക്കാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവുകയെനന്നും മാർച്ച് 25 ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടാകില്ലന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കുശേഷം അർഹരായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും. പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ അറിയിപ്പ് നൽകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.