ഇടത് മുന്നണിക്ക് തലവേദനയായി എൻ.സി.പിയിലെ ഗ്രൂപ്പിസവും കൂട്ടക്കൊഴിഞ്ഞ് പോക്കും


തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഇടത് മുന്നണിക്ക് തലവേദനയായി ഘടക കക്ഷിയായ എൻ.സി.പി(എസ്)യിലെ ഗ്രൂപ്പിസവും കൂട്ടക്കൊഴിഞ്ഞുപോക്കും. ശക്തമായ അടിവേരുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റികൾ ഒന്നടങ്കം പാർട്ടി വിട്ടു. കൊല്ലത്ത് ഭൂരിഭാഗം പേരും കോൺഗ്രസ്സിൽ ചേർന്നു.

കോട്ടയത്ത് സംസ്ഥാന-ജില്ല നേതാക്കൾ പല പാർട്ടികളിലായി. മറ്റുളളവർ ഇപ്പോൾ യു.ഡി.എഫിനൊപ്പമാണ്. ഇടുക്കി ജില്ല പ്രസിഡൻറ് കെ.ടി. മൈക്കിളിനെ ഒഴിവാക്കി പകരം അനിൽ കൂവപ്ലാക്കന് ചുമതല കൊടുത്തെങ്കിലും ഭൂരിഭാഗം പേരും പാർട്ടി വിടാനുളള ഒരുക്കത്തിലാണ്.

ത്യശൂർ ജില്ല പ്രസിഡൻറ് മോളി ഫ്രാൻസിസ് മാസങ്ങൾക്ക് മുമ്പേ പാർട്ടി വിട്ട് കോൺഗ്രസിലും സീനിയർ സംസ്ഥാന ജന: സെക്രട്ടറി എ.വി. വല്ലഭൻ സി.പി.എമ്മിലും ചേർന്നിരുന്നു. കണ്ണൂർ ജില്ല പ്രസിഡൻറ് സുരേശനും സഹപ്രവർത്തകരും കോൺഗ്രസിലേക്കാണ് ചേക്കേറിയത്. വയനാട്ടിൽ സംഘടന തെരഞ്ഞെടുപ്പിലൂടെ വന്ന ജില്ല പ്രസിഡൻറ് പ്രേമാനന്ദനെ മാറ്റിയതോടെ ഇവിടെ പാർട്ടി നിർജീവമായി.

പി.സി. ചാക്കോ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം സംസ്ഥാന തലത്തിൽ പാർട്ടി മൂന്ന് ഗ്രൂപ്പായിട്ടാണ് പ്രവർത്തിക്കുന്നത്. പകരം കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് സംസ്ഥാന പ്രസിഡൻറായെങ്കിലും പാർട്ടി ചലിപ്പിക്കാനായി ഒന്നും ചെയ്തില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു.

പഴയ പാർട്ടിക്കാരിൽ ഭൂരിഭാഗവും മന്ത്രി ഏ.കെ. ശശീന്ദ്രനൊപ്പമുണ്ടങ്കിലും ഏലത്തൂർ സീറ്റിൽ വീണ്ടും മത്സരിക്കാനുളള അദ്ദേഹത്തിെന്റ നീക്കം നേതാക്കൾക്കിടിയിൽ പോര് രൂക്ഷമാക്കി. ശശീന്ദ്രെന്റ വിശ്വസ്തനായിരുന്ന കോഴിക്കോട് ജില്ല പ്രസിഡൻറും എൽ.ഡി.എഫ് ജില്ല കൺവീനറുമായ മുക്കം മുഹമ്മദിെന്റ നേ

തൃത്വത്തിലാണ് എതിർശബ്ദം. ഏഴ് വട്ടം മത്സരിച്ച ശശീന്ദ്രൻ മാറി പാർട്ടിയിലെ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ വാദം.

കുട്ടനാട് സീറ്റിൽ തോമസ് കെ.തോമസ് മത്സരിക്കുന്നതിനോടും ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. നിലവിൽ എൽ.ഡി.എഫിൽ മൂന്ന് സീറ്റുകളാണ് പാർട്ടിക്കുളളത്.

ഇതിൽ ഏലത്തൂർ, കുട്ടനാട് സീറ്റുകൾ സിറ്റിങ് സീറ്റുകളാണ്. വിജയ സാധ്യതയില്ലാത്ത കോട്ടക്കലാണ് മറ്റൊരു സീറ്റ്. എൻ.സി.പിയുടെ ചില സീറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ച സി.പി.എമ്മിലും പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.