ആശുപത്രി തീപിടിത്തം; ഫയർ ഓഡിറ്റ് പ്രഹസനം
തിരുവനന്തപുരം: മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ തീപിടിത്തം ആവർത്തിച്ചിട്ടും ഫയർ ഓഡിറ്റുകൾ പ്രഹസനമാകുന്നു. പല ആശുപത്രികളിലും കാലപ്പഴക്കംചെന്ന കെട്ടിടങ്ങളും കാലഹരണപ്പെട്ട ഇലക്ട്രിക്കൽ സംവിധാനങ്ങളുമാണ് ഇപ്പോഴും. മെഡിക്കൽ കോളജുകളിൽ ആരോഗ്യവകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ ആശുപത്രികളിലും സേഫ്റ്റി, ഫയർ ഓഡിറ്റുകൾ പൂർത്തിയായെന്ന് മന്ത്രി വീണാ ജോർജ് എട്ടുമാസം മുമ്പ് അറിയിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഫയർ ഓഡിറ്റ് പൂർത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് സർജറി ഐ.സി.യു വെന്റിലേറ്റർ ഷോർട്ട് സർക്യൂട്ട് കാരണം കഴിഞ്ഞദിവസം തീപിടിച്ചത്. ഇതോടെയാണ് ഇത്തരം പരിശോധനകളുടെ നിലവാരം സംശയ നിഴനിലാകുന്നത്. സംഭവത്തിന് പിന്നാലെ എല്ലാ മെഡിക്കൽ കോളേജുകളിലും വെന്റിലേറ്റർ സുരക്ഷ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. 2025 മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എം.ആർ.ഐ യന്ത്രത്തിന്റെ യു.പി.എസ് പൊട്ടിത്തെറിച്ചത്. വലിയൊരു അപകടത്തിൽനിന്നാണ് അന്നും രക്ഷപ്പെട്ടത്.
പി.ഡബ്ല്യു.ഡി ഇലക്ട്കിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗവുമാണ് ഇത്തരം അപകടം ഒഴിവാക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ, മെഡിക്കൽ കോളജുകളിൽ ഇത് കാര്യക്ഷമമല്ലെന്നതിന് തെളിവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സംഭവം. ശസ്ത്രക്രിയകൾ കഴിഞ്ഞ് അബോധാവസ്ഥയിൽ അനങ്ങാൻപോലും കഴിയാതെ രോഗികൾ കിടക്കുന്ന ഐ.സിയുവിലുണ്ടായ പൊട്ടിത്തെറി അതീവഗുരുതരവും സുരക്ഷാ വീഴ്ചയുമാണ്. ആശുപത്രിയിലെ അതീവപ്രാധാന്യമുള്ള ഐ.സി.യുകൾ പോലും സുരക്ഷിതമല്ലെന്നത് ആശങ്കാജനകമാണ്.
കെട്ടിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനോ പോരായ്മകൾ പരിഹരിക്കാനോ ബന്ധപ്പെട്ട ഏജൻസികൾ തയാറാകുന്നില്ലെന്ന ആക്ഷേപം കാലങ്ങളായുണ്ട്. ആശുപത്രി അധികൃതർ കത്ത് നൽകിയാലും അടിയന്തര പ്രാധാന്യത്തോടെ സർക്കാർ ഏജൻസികൾ ഇക്കാര്യം പരിഗണിക്കാറുമില്ല. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ആശുപത്രി അധികൃതരും ഏകോപനത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമാകൂ.
