അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; സംഘാടകർക്കെതിരെ കേസെടുത്തു
അരീക്കോട്: തെരട്ടമ്മലിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരിക്കേറ്റത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് അരീക്കോട് പൊലീസ് സംഘാടകസമിതിക്കെതിരെ കേസെടുത്തത്.
Also Read : തെരട്ടമ്മൽ സ്റ്റേഡിയത്തിൽ പടക്കം പൊട്ടിനിരവധി ആളുകൾക്ക് പരിക്ക്
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. തെരട്ടമ്മലിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ഫൈനൽ മത്സരം തുടങ്ങുന്നതിന് മുന്നോടിയായുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം. ഗ്രൗണ്ടിൽ നിന്നുള്ള വെടിക്കെട്ട് ഗ്യാലറിയിലേക്ക് വീഴുകയായിരുന്നു. കരിമരുന്നും പടക്കവുമാണ് പൊട്ടിത്തെറിച്ച് കാണികളുടെ ദേഹത്ത് വീഴുകയായിരുന്നു. ഇതോടെ കാണികൾ ചിതറിയോടി. ഇതിനിടെയുള്ള വീഴ്‌ച്ചയിലും കാണികൾക്ക് പരിക്കേറ്റു. തീ ആളി പടർന്നത് കാരണം കാണികൾ പരന്ന് ഓടിയതാണ് അപകടം അധികരിക്കാനിടയാക്കിയത്. പരിക്കേറ്റവർ അരീക്കോട്ടെ വിവധ സ്വാകര്യ ആശുപത്രികളിൽ ചികിൽസ തേടി. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് പറയുന്നത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്. പരിക്കേറ്റവരെ ഉടനെ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കരിമരുന്ന് പ്രയോഗത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കരിമരുന്നും പടക്കം പൊട്ടിക്കലും അതിവിപുലമായി നടന്നത്. യാതൊരു മുൻകരുതലും ഇല്ലാതെ പൊട്ടിച്ചതും കാണികളെ വിദൂരത്ത് നിർത്താത്തതുമാണ് അപകടം ഉണ്ടാകാനുള്ള പ്രധാന കാരണം. കരിമരുന്ന് പ്രയോഗിക്കുമ്പോൾ ഫയർഫോഴ്സിന്റെ സേവനം തേടണമെന്ന നിർദേശവും ഇവിടെ പാലിച്ചിട്ടില്ല. ഒരു മാസം മുമ്പാണ് ഇവിടെ ഫ്ലഡ് ലൈറ്റ് മത്സരം ആരംഭിച്ചത്. വിവിധ ജില്ലകളിലെ പ്രധാന ടീമുകൾ ഇവിടെ മത്സരത്തിനായി എത്തിയിരുന്നു. അപകടത്തെ തുടർന്ന് കളി ആരംഭിക്കാനായി കമ്മിറ്റി ശ്രമം നടത്തിയെങ്കിലും കാണികളുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് നിർത്തിവയ്‌ക്കാൻ നിർബന്ധിതരായി. ഫൈനൽ മത്സരം പിന്നീട് നടത്തുമെന്നാണ് സംഘാടകർ കാണികളെ അറിയിച്ചത്. ഏറെ കൊട്ടി ആഘോഷിച്ച ഫൈനൽ മത്സരത്തിൽ ഗ്യാലറിക്ക് താങ്ങാനാവുന്നതിൽ അധികം കാണികളെ ഇവിടേക്ക് കടത്തി വിട്ടതും പ്രശ്നത്തിന് കാരണമായി. ആവശ്യമായ പൊലീസ് സഹായവും കമ്മിറ്റി തേടിയിരുന്നില്ല. വലിയ ജനക്കൂട്ടം ഫൈനൽ മത്സരം കാണാൻ ഇന്നലെ ഗ്രൗണ്ടിലെത്തിയിരുന്നു.
2022ൽ ഇവിടെ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണ് നിരവധിപേർക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ വീഴ്ചയാണെന്ന് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അത് ആവർത്തിക്കാതിരിക്കാനുള്ള എല്ലാവിധ മാർഗങ്ങളും മത്സര കമ്മിറ്റി തേടിയിരുന്നുവെങ്കിലും കരിമരുന്ന് പ്രയോഗത്തിൽ മുൻകരുതൽ സ്വീകരിക്കാത്തത് വീഴ്ചയായി കാണുന്നുണ്ട്.