ഒരു ഡ്രിപ്പെങ്കിലും കൊടുത്തിരുന്നെങ്കിൽ ഭർത്താവിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു… -സൂരജ് ലാമയുടെ ഭാര്യ
കളമശ്ശേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡ്രിപ്പ് എങ്കിലും കൊടുത്തിരുന്നെങ്കിൽ എന്‍റെ ഭർത്താവിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് സൂരജ് ലാമയുടെ ഭാര്യ റിനാലാമ. ഇത് വെറുമൊരു മിസിങ് കേസായി കാണരുത്. കൊലപാതകമാണ്. ഞങ്ങൾക്ക് നീതി വേണം -അവർ പറഞ്ഞു. ബംഗളുരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ നവംബർ 30 ന് എച്ച്.എം.ടി കമ്പനിക്ക് സമീപം കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാമയുടെ മൃതദേഹം ഡി.എൻ.എ പരിശോധനക്ക് ശേഷം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് ഞായറാഴ്ച രാവിലെ മകനും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നഗരസഭ ആംബുലൻസിൽ നോർത്ത് കളമശ്ശേരിയിലെ നഗരസഭ പൊതുശ്മശാനത്തിൽ മൃതദേഹം എത്തിച്ചു.
സൂരജ് ലാമയുടെ മൃതദേഹം സംസ്‌കരിക്കാൻ കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ റിനാ ലാമയും മകൻ സന്‍റോൺ ലാമയും
മകൻ സാന്‍റൻ ലാമ, ഭാര്യ റിന ലാമ, ഭാര്യ സഹോദരൻ സുശാന്ദ നന്ദി, ഭാര്യാ സഹോദരി ഐശ്വര്യ റോയി, അർനിക് റോയി എന്നിവർ മൃതദേഹത്തെ അനുഗമിച്ച് ശ്മശാനത്തിൽ എത്തി. മരണാന്തര ക്രിയകൾക്ക് പനമ്പള്ളി നഗർ ഓൾ വേൾഡ് ഗായത്രി പരിവാറിലെ ലോകേഷ് കുമാർ നേതൃത്വം നൽകി. സാന്‍റൻ ലാമ കർമങ്ങൾ ചെയ്തു. 9.55 ഓടെ മൃതദേഹം ചിതയിൽ വച്ചു.
