‘ക്ഷമിക്കും, പക്ഷെ മറക്കില്ല’: ഹർഭജനെ ബ്ലോക്ക് ചെയ്ത് ശ്രീശാന്ത്; തല്ല് വിവാദം വീണ്ടും പുകയുന്നു

ശ്രീശാന്ത്, ഹർഭജൻ സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ‘സ്ലാപ് ഗേറ്റ്’ (Slapgate) വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചാവിഷയമാകുന്നു. 2008ലെ ഐ.പി.എൽ മത്സരത്തിന് ശേഷം ഹർഭജൻ സിങ് തന്നെ തല്ലിയ സംഭവം ഒരു പരസ്യത്തിനായി ഉപയോഗിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായും അദ്ദേഹവുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഒരു പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിന് വേണ്ടി ഹർഭജൻ ചെയ്ത പരസ്യമാണ് പുതിയ തർക്കങ്ങൾക്ക് കാരണം. ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ ശരിയായി ഒന്നു തല്ലിയാൽ മതി, എല്ലാം ശരിയാകും എന്ന് ഹർഭജൻ പരസ്യത്തിൽ പറയുന്നുണ്ട്. കൈ 45 ഡിഗ്രി ആംഗിളിൽ വെച്ച് തല്ലുന്ന രീതി അദ്ദേഹം വിശദീകരിക്കുന്നു. ശ്രീശാന്തിനെ അനുസ്മരിപ്പിക്കും വിധം ഹെഡ്‌ബാൻഡ് ധരിച്ച ഒരാളെ ശ്രീമാൻ എന്ന് വിളിക്കുന്നതും പരസ്യത്തിലുണ്ട്. ഈ പരസ്യം തന്നെ അപമാനിക്കുന്നതാണെന്നും ഇതിലൂടെ ഹർഭജൻ വലിയ തുക സമ്പാദിച്ചതായും ശ്രീശാന്ത് ആരോപിച്ചു.

‘കഴിഞ്ഞ മാസം വരെ എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഈ സംഭവത്തെ വിറ്റ് അദ്ദേഹം പണമുണ്ടാക്കാൻ തുടങ്ങിയതോടെ എല്ലാം മാറി. ഈ പരസ്യം എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇടാൻ പോലും അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല’ ശ്രീശാന്ത് പറഞ്ഞു.

ഹർഭജൻ മാന്യനായി അഭിനയിക്കുകയാണെന്നും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന കാലം മുതൽ തനിക്ക് ഇത് അറിയാമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. അശ്വിനോടൊപ്പമുള്ള ഷോയിൽ തന്റെ മകളെക്കുറിച്ച് ഹർഭജൻ സംസാരിച്ചതും ശ്രീശാന്തിനെ വിഷമിപ്പിച്ചു. മുമ്പ് ഹർഭജനെ സഹോദരൻ എന്ന് വിളിച്ചിരുന്ന ശ്രീശാന്ത്, ഈ പരസ്യത്തിന് ശേഷം ആ ബന്ധം അവസാനിച്ചതായി വ്യക്തമാക്കി.

മുമ്പ് പലതവണ ഈ സംഭവത്തിൽ ഹർഭജൻ മാപ്പപേക്ഷിച്ചിരുന്നു. തന്റെ കരിയറിൽ നിന്ന് മായ്ച്ചുകളയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ആ മർദനമെന്ന് അശ്വിനുമായുള്ള അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞിരുന്നു. ലളിത് മോഡി ഈ സംഭവത്തിന്റെ വിഡിയോ ക്ലിപ്പ് അടുത്തിടെ പുറത്തുവിട്ടതിനെതിരെയും ഹർഭജൻ രംഗത്തെത്തിയിരുന്നു. അന്ന് ചെയ്തത് തെറ്റാണെന്നും താൻ 200 തവണയെങ്കിലും മാപ്പ് പറഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹർഭജന്റെ നിലപാട്. പരസ്പരം കെട്ടിപ്പിടിച്ചും ഒന്നിച്ച് പരസ്യങ്ങളിൽ അഭിനയിച്ചും വിവാദം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് തല്ല് പ്രമേയമായ പുതിയ പരസ്യം വീണ്ടും പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്.