ജാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും
റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കൾ ഗവർണറെ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡിൽ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഹേമന്ത് സോറന്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മുന്നണി 81ൽ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റിൽ ജയിച്ചത് സ്വതന്ത്രനാണ്.Chief Minister
ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വർഗീയ പരമർശങ്ങൾ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി. 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സോറന്റെ വിജയം.
ഇൻഡ്യാ മുന്നണിക്കായി 81 സീറ്റിൽ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതിൽ 34 സീറ്റുകളിലും പാർട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളിൽ മത്സരിച്ച ആർജെഡി നാല് സീറ്റുകളിലും, നാല് സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
‘തെരഞ്ഞെടുപ്പ് സമയത്ത് തന്റെയുള്ളിൽ രക്തം വാർന്നുവരുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതുപൊലൊരു തെരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും ഇനി കാണില്ലെന്നും’ ഹേമന്ത് സോറൻ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. മഹായുദിയിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ തുടരുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്കിടയിൽ അതൃപ്ത്തിയുണ്ട്.