തെളിവുകളില്ല; ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന കോടതിയുടേതാണ് വിധി. കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.
2021 ജൂൺ 30 നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടർന്നാണ് വണ്ടിപെരിയാർ സ്വദേശി അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് വയസുമുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു..
അതേസമയം, പ്രതിയെ വെറുതെ വിട്ട നടപടിയിൽ നിരാശയുണ്ടെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കോടതി വിധി കേട്ടത്.
Idukki Vandiperiyar POCSO case accused acquitted