നാഗ്പൂരില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; വിജയലക്ഷ്യം 249
നാഗ്പൂർ: നാഗ്പൂർ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. നിശ്ചിത 50 ഓവറിൽ പത്ത് വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ട് 248 റൺസാണെടുത്തത്. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ജോസ് ബട്‌ലറും ജേകബ് ബേതലും ചേർന്നാണ് ഇംഗ്ലീഷ് സംഘത്തിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ഹർഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.Victory
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഫിലിപ് സാൾട്ട് ടി20 മോഡിലാണ് ബാറ്റ് വീശിക്കൊണ്ടിരുന്നത്. എന്നാൽ ഡക്കറ്റുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് താരം റണ്ണൗട്ടായി. 43 റണ്‍സായിരുന്നു സാള്‍ട്ടിന്‍റെ സമ്പാദ്യം. പത്താം ഓവറിൽ ഒരു അതിശയ ക്യാച്ചിലൂടെ യശസ്വി ജയ്‌സ്വാൾ ഡക്കറ്റിനെ പറഞ്ഞയച്ചു. പിന്നീടെത്തിയ ഹാരി ബ്രൂക്കിനും ജോ റൂട്ടിനും അധികം സംഭാവനകളൊന്നും നൽകാനായില്ല.
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന ബേതൽ ബട്‌ലർ ജോഡി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 59 റൺസാണ് ഇംഗ്ലീഷ് സ്‌കോർബോർഡിൽ ചേർത്തത്. ബട്‌ലർ 67 പന്തിൽ നിന്ന് 52 റൺസെടുത്തപ്പോൾ ബേതൽ 64 പന്തിൽ നിന്ന് 51 റൺസെടുത്തു. അവസാന ഓവറുകളിൽ ജോഫ്ര ആർച്ചർ തകർത്തടിച്ച് തുടങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് വിനയായി.