ഐഎസ്ആർഒയുടെ സ്പെഡെക്സ് ഡോക്കിങ് പരീക്ഷണം വൈകും
ബെംഗളൂരു: ഐഎസ്ആർഒയുടെ സ്പെഡെക്സ് ഡോക്കിങ് പരീക്ഷണം വൈകും. പേടകങ്ങൾ തമ്മിലുള്ള അകലം ഇന്ന് മൂന്ന് മീറ്ററിലേക്ക് കൊണ്ടുവന്ന് വിവരശേഖരണം നടത്തി. പിന്നാലെ സുരക്ഷിതമായ അകലത്തിലേക്ക് പേടകങ്ങളെ മാറ്റി. അതിസങ്കീർണമായ ഡോക്കിങ് പരീക്ഷണം തുടരുകയാണ്.SPDEX
ഇരു പേടകങ്ങളെയും സംയോജിപ്പിക്കാനായി ഇന്ന് പുലർച്ചെ മുതൽ വീണ്ടും ശ്രമം തുടങ്ങി. 500 മീറ്റർ അകലത്തിലായിരുന്ന പേടകങ്ങളെ ഇന്നലെ തന്നെ 230 മീറ്റർ അരികിലെത്തിച്ചിരുന്നു. പിന്നീടത് 103 മീറ്ററിലേക്കും പിന്നാലെ 15 മീറ്റർ തൊട്ടരികിലുമെത്തിച്ചു. രണ്ട് പേടകങ്ങളും പരസ്പരം ആശയ വിനിമയം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പേടകങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഡോക്കിങ് പരീക്ഷണം തുടരുകയാണെന്നും ISRO അറിയിച്ചു. ഇന്ന് വൈകിട്ടോ നാളെ പുലർച്ചെയോ ഡോക്കിങിനുള്ള ശ്രമം വീണ്ടും നടത്തും. പേടകങ്ങളുടെ സംയോജനം പൂർണമായും വിജയം കണ്ടാൽ ബഹിരാകാശത്ത് ഡോക്കിങ് സാധ്യമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.