അമിത് ഷാ രാജിവെക്കണമെന്ന് ഖാർഗെ;ബിജെപി എംപിമാർ വടികളുമായാണ് പാർലമെന്റിൽ എത്തിയതെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അംബേദ്കറെ കുറിച്ചുള്ള കേന്ദ്രസർക്കാർ നിലപാടിൽ ദുഃഖമുണ്ട്. വസ്തുതകൾ പഠിക്കാൻ സർക്കാർ തയ്യാറാവണം. അംബേദ്കറെയും നെഹ്‌റുവിനെയും അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. Rahul Gandhi
ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. അമിത് ഷാ രാജിവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെങ്കിലും പ്രധാനമന്ത്രി അമിത് ഷായെ പുറത്താക്കില്ല എന്ന് നമുക്കറിയാം. പാർലമെന്റിൽ സമാധാനപരമായാണ് പ്രതിഷേധിച്ചത്. എന്നാൽ ബിജെപി നേതാക്കൾ തങ്ങളെ പാർലമെന്റ് കവാടത്തിൽ തടഞ്ഞു. ബിജെപി നേതാക്കളാണ് കോൺഗ്രസ് നേതാക്കളെ തടഞ്ഞത്. ബിജെപി നേതാക്കളുടെ ആക്രമണത്തിൽ തന്റെ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർഗെ പറഞ്ഞു.
അദാനിക്കെതിരെ അമേരിക്കയിൽ കേസ് വന്നത് മുതലാണ് പാർലമെന്റിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഈ വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി അദാനിക്ക് രാജ്യത്തെ വിൽക്കുകയാണ്. പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അംബേദ്കർ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ന് സഭയിൽ പ്രശ്‌നമുണ്ടാക്കിയത്. ബിജെപി നേതാക്കൾ വടികളുമായാണ് പാർലമെന്റിൽ എത്തിയതെന്നും രാഹുൽ ആരോപിച്ചു.