മഞ്ഞുരുക്കാൻ മാലദ്വീപ്; ഇന്ത്യയുമായി പ്രതിരോധ ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം
ന്യൂഡൽഹി: മാസങ്ങൾക്കൊടുവിൽ ഇന്ത്യ, മാലദ്വീപ് സൈനിക ബന്ധത്തിൽ മഞ്ഞുരുകുന്നു. എട്ട് മാസം മുമ്പ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നും പിൻവലിക്കാൻ മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. കഴിഞ്ഞ ദിവസം മാലദ്വീപ് പ്രതിരോധ മന്ത്രി ഖസൻ മൗമൂൺ ഡൽഹിയിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയുമായി സഹകരിച്ച് പോകാൻ മാലദ്വീപ് തയ്യാറാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.Maldives
ഇന്ത്യൻ മഹാസമുദ്ര ദീപസമൂഹങ്ങളിലെ പ്രതിരോധങ്ങൾ വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള പ്രതിരോധ ഉന്നതതല ചർച്ചകൾക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മാലദ്വീപുമായുള്ള പ്രതിരോധബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധത രാജ്‌നാഥ് സിങ് ഖസൻ മൗമൂണിനെ അറിയിച്ചു.
ഉഭയകക്ഷി പ്രതിരോധത്തിന്റെയും സുരക്ഷാ സഹകരണത്തിന്റെയും എല്ലാ വശങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. മാലദ്വീപിന് കൂടുതൽ സുരക്ഷാ സന്നാഹങ്ങളും സൈനിക ഉപകരണങ്ങളും നൽകാനുള്ള സന്നദ്ധതയും ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിൽ മുഹമ്മദ് മുയിസുവിനെ മാലദ്വീപ് പ്രസിഡൻറായി തെരഞ്ഞെടുത്തതിന് ശേഷമാണ് ഇന്ത്യയുമായി ദ്വീപരാജ്യത്തിന്റെ ബന്ധം ഉലയുന്നത്. ‘ഇന്ത്യ ഔട്ട്’ കാമ്പയിനുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സാധാരണ മാലദ്വീപ് പ്രസിഡൻറിന്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കാണ് ഉണ്ടാകാറ്. എന്നാൽ, മുയിസു ഇന്ത്യ സന്ദർശനം ഒഴിവാക്കുകയും പകരം ജനുവരിയിൽ തുർക്കിയിലേക്കും തുടർന്ന് ചൈനയിലേക്കും യാത്ര ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ഉപമന്ത്രിമാർ സാമൂഹിക മാധ്യമങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി. 2018നും 2023നും ഇടയിൽ മാലിദ്വീപിൽ അധികാരത്തിലിരുന്ന എംഡിപി ഇന്ത്യയെ ഒരു സൗഹൃദ രാജ്യമായാണ് കണക്കാക്കിയിരുന്നത്. അതേസമയം, മുയിസു ചൈനയുമായി കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതാണ് കണ്ടുവന്നത്. അതേസമയം, അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ന്യൂഡൽഹി സന്ദർശിക്കുകയും ദ്വീപ് രാജ്യത്തിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ കറൻസി കൈമാറ്റ കരാറിലടക്കം ഒപ്പിടുകയുമായിരുന്നു ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ പുനരുജ്ജീവനമുണ്ടായി.