മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ടക്കൊല: ‘യുവാവിനെ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തി’; എഫ്ഐആർ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ മലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവാവ് പാകിസ്താൻ എന്ന് വിളിച്ച് റെയിൽ വേ ട്രാക്കിൽ നിന്ന് ഗ്രൗണ്ടിലേക്കി ഇറങ്ങി വന്നെന്നാണ് ആരോപണം. യുവാവിന് നേരെ ആൾക്കൂട്ടം തിരിഞ്ഞെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഷ്റഫിനെ വീണിടത്ത് വെച്ച് ആൾകൂട്ടം ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നും എഫ്ഐആറിൽ പറഞ്ഞു.death
ഇന്നലെയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25ൽ അധികം പേരാണ് അഷ്റഫിനെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണം തുടങ്ങിയത്. പിന്നീട് ക്രിക്കറ്റ് കളിക്കാനും കളി കാണാൻ എത്തിയവരും കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം.