മങ്കട ഗവ. ആശുപത്രിയിൽ അടിസ്ഥാന മരുന്നുകൾ പോലുമില്ലെന്ന് പരാതി

മങ്കട: മങ്കട കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് പോലും മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ചെവി വേദനക്ക് നാലര വയസ്സുള്ള രാമപുരം-മേലെ കാളാവില കരുവള്ളി പാത്തിക്കൽ ഫാത്തിമ സഹ്‌റ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർ നൽകിയ കുറിപ്പുമായി മരുന്ന് വാങ്ങാൻ എത്തിയ രക്ഷിതാക്കൾ ഏകദേശം ഒന്നേകാൽ മണിക്കൂർ ഫാർമസിയുടെ മുന്നിൽ കാത്തുനിന്നിട്ടും, കുറിപ്പിലുള്ള ഒരു മരുന്നുപോലും ലഭിച്ചില്ലെന്നാണ് പരാതി.

പി.എം.ഒ.എൽ സിറപ്പ് (250/5) – പനി, പാരസെറ്റമോൾ സിറപ്പ്, അസ്ഥാലിൻ സിറപ്, സിപ്ലോക്സ് ഇയർ ഡ്രോപ്പ്സ് എന്നിവയാണ് ഡോക്ടർ നിർദേശിച്ചിരുന്ന മരുന്നുകൾ.

എന്നാൽ പനി, ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ സാധാരണ രോഗങ്ങൾക്കുപോലും ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെന്നതാണ് രക്ഷിതാക്കളുടെ ആരോപണം. വിഷയത്തിൽ അധികാരികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവർ അറിയിച്ചു.

അതേസമയം, കെ.എം.സിയിൽനിന്ന് മാത്രമേ മരുന്നു വാങ്ങാൻ അനുവാദമുള്ളൂ എന്നും ഓർഡർ നൽകിയിട്ടും മരുന്ന് മുറക്ക് ലഭിക്കാത്ത പ്രശ്നമുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നു.

ഒ.പിയിലെത്തുന്ന രോഗികളുടെ ബാഹുല്യം മരുന്നുകൾ പെട്ടെന്ന് തീർന്നുപോകുന്നതിന് കാരണമാകുന്നതായും ഡോക്ടർമാർ പറയുന്നുണ്ട്.

സിറപ്പുകൾ സ്റ്റോക്ക് തീർന്നതാണെന്നും ഉടനെത്തന്നെ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ ഓഫിസർ ഡോ. ജസീനബി പറഞ്ഞു.