ഫലസ്തീന് ഐക്യദാർഢ്യവുമായി ഇസ്താംബൂളിൽ കൂറ്റൻ റാലി
ഇസ്താംബൂൾ: പുതുവർഷപ്പുലരിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി ഇസ്താംബൂളിൽ കൂറ്റൻ ബഹുജന റാലി. ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കൊലകൾ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ 4,50,000 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്.Palestine
ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാർഡുകളുമുയർത്തിയാണ് പ്രകടനമാരംഭിച്ചത്. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചാണ് ആയിരങ്ങൾ ഗലാറ്റ പാലത്തിലെത്തിയത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രകടനക്കാർ ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കി. നിരവധി മനുഷ്യാവകാശ പ്രവർത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഫലസ്തീനിലെ എവിടെയാണ് മനുഷ്യാവകാശങ്ങൾ? എവിടെയാണ് കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ? പത്രസ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഗസയിൽ മരിച്ചുവീഴുകയാണെന്നും പ്രകടനക്കാർ ആഹ്വാനം ചെയ്തു. കളിച്ചു തളർന്നിരിക്കേണ്ട കുട്ടികൾ യുദ്ധത്തിൽ തളർന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീർ വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മൺതരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിർന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവർ വ്യക്തമാക്കി.