വി.ഡി സതീശൻ നടത്തുന്നത് നുണജാഥയെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു വനിത മന്ത്രിക്കെതിരെ ഇത്തരം ആക്രമണം നടക്കുന്നത് കേരളത്തിൽ ഇതാദ്യമായാണ്. ഒളിഞ്ഞിരുന്നുള്ള ആസൂത്രിത ആക്രമണമാണ് മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയില്ലെന്ന കോൺഗ്രസ് വാദം തെറ്റാണ്. സൂക്ഷിച്ച് നോക്കിയാൽ മന്ത്രിയുടെ സമീപത്ത് കെ.എസ്.യു പ്രവർത്തകർ എത്തുന്നത് ദൃശ്യങ്ങൾ സൂക്ഷിച്ച് നോക്കിയാൽ ഇത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനായി പ്രതിപക്ഷം നടത്തുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണം. അവയവദാന ശസ്ത്രക്രിയ പോലും നടത്താൻ സാധിക്കുന്ന ജില്ലാ-ജനറൽ ആശുപത്രികളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഈ മേഖലയെ തകർക്കാൻ അന്താരാഷ്ട്ര കോർപ്പറേറ്റുകൾ ശ്രമിക്കുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.
