കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും; എം വി നികേഷ് കുമാറും കെ അനുശ്രീയും ജില്ലാ കമ്മിറ്റിയില്
സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി.
എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രത്യേക ക്ഷണിതാക്കളായ 2 പേരടക്കം 11 പുതിയ അംഗങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടിക്ക് പരാതി നൽകിയത് വി കുഞ്ഞികൃഷ്ണൻ ആയിരുന്നു. എന്നാൽ ജെയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മുൻ തളിപ്പറമ്പ് എംഎൽഎയാണ് ജെയിംസ് മാത്യു. കഴിഞ്ഞ സമ്മേളനത്തിൽ ജെയിംസ് മാത്യു സ്വയം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായിരുന്നു.
എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കെ പാലിക്കേണ്ട ജാഗ്രത ദിവ്യയിൽ നിന്നുണ്ടായില്ലന്ന് പൊതു ചർച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രിയുടെ വിമർശനം. വിഷയത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടിൽ തെറ്റ് പറയാനാകില്ല, അനാവശ്യ പ്രതികരണങ്ങളിൽ തിരുത്തലിനായി സംസ്ഥാന നേതൃത്വം ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യക്കെതിരായ പാർട്ടി നടപടി എല്ലാ തലവും പരിശോധിച്ച ശേഷം, ചെയ്ത കർമ്മങ്ങൾക്ക് ഫലം അനുഭവിക്കേണ്ടിവരും. തിരുത്തൽ പ്രക്രിയക്ക് ശേഷം തിരിച്ചുവരവിന് അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് പൗരത്വ ഭേദഗതി, പലസ്തീൻ വിഷയങ്ങൾ സൂചിപ്പിച്ച് പിണറായി വിജയൻ പറഞ്ഞു.ഇക്കാര്യത്തിൽ എതിരാളികളുടെ പ്രചാരണം ഒരു പരിധി വരെ ഫലം കണ്ടെന്നും നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് ഗൗരവത്തിൽ പരിശോധിക്കണമെന്നും പൊതു ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.