നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.
ഗർഭകാലത്തെ സ്കാനിങ്ങില്‍ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ കുടുംബം ആരോപിച്ചു. പ്രസവത്തിന്‍റെയന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് എടുത്തത്.