‘നീതി ആയോഗ് നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാർ’: വിമർശനവുമായി ജയറാം രമേശ്
ന്യൂഡൽഹി: നീതി ആയോഗിനെയും കേന്ദ്ര സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് നീതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയതിനു പിന്നാലെയാണ് വിമർശനം. മമതയോട് ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്നും മോദിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് നീതി ആയോഗെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.Niti Aayog
‘പത്തു വർഷം മുമ്പ്, രൂപീകരിച്ച നാൾ മുതൽ നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തുനിൽക്കുകയും നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാരായി പ്രവർത്തിക്കുകയുമാണ്’- ജയറാം രമേശ് എക്‌സിൽ കുറിച്ചു.
അതേസമയം കേന്ദ്ര ബജറ്റിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രത്യേക പരിഗണനയും മറ്റു സംസ്ഥാനങ്ങളോട് വേർതിരിവും കാണിച്ചെന്ന് ആരോപിച്ച് നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. ഇൻഡ്യാ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ച യോഗത്തിലാണ് മമതയ്ക്ക് അവഗണന നേരിടേണ്ടി വന്നത്. ബി.ജെ.പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും താൻ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു. എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ലെന്നും വിവേചനം അംഗീകരിക്കില്ലെന്നും മമത പറഞ്ഞിരുന്നു. എന്നാല്‍ മമതയുടെ ആരോപണം കേന്ദ്രം നിഷേധിച്ചു.