പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുന്ന പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈഎസ്പിയുടെ നേത്യത്വത്തിലാണ് പിസി ജോർജിനെ ചോദ്യം ചെയ്യുന്നത്.

കേസില്‍ ഇന്ന് രാവിലെയാണ് ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച കീഴടങ്ങാമെന്ന് കാണിച്ച് ജോര്‍ജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലീസിനു കത്ത് നല്‍കിയിരുന്നു. എന്നാൽ കീഴടങ്ങൽ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് നിയമോപദേശം കിട്ടിയതോടെയിരുന്നു പി സി ജോർജ് കോടതിയിൽ നേരിട്ട് എത്തിയത്. ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു പിസി കീഴടങ്ങാൻ എത്തിയത്.

Read Also: വിദ്വേഷ പരാമർശം: പി.സി ജോർജ് കസ്റ്റഡിയിൽ

പി സി ജോര്‍ജിനെ വീട്ടില്‍ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബി ജെ പി തീരുമാനം. എന്നാല്‍ പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ ഈരാറ്റുപേട്ടയില്‍ വിന്യസിച്ചിരുന്നു. ജനുവരി 5ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. മുസ്ലിംകള്‍ക്കെതിരെ ആയിരുന്നു വിദ്വേഷ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *