വന്ദേമാതരം പൂർണമായി പാടി പാലക്കാട് നഗരസഭ കൗൺസിൽ

പാലക്കാട്: കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രത്യേക കൗൺസിലിലാണ് യോഗം തുടങ്ങുന്നതിന് മുമ്പുള്ള വന്ദേ മാതരം പൂർണമായി ആലപിച്ചത്. സാധാരണ ആദ്യ ചരണം മാത്രമാണ് പാടാറുള്ളത്. യു.ഡി.എഫ് കൗൺസിലർമാർ വന്ദേമാതരം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയപ്പോൾ എൽ.ഡി.എഫ് അംഗങ്ങള്‍ ആദ്യ ചരണത്തിന് ശേഷം തങ്ങളുടെ സീറ്റുകളില്‍ ഇരുന്നു.

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ച ശേഷമാണ് ഇരുന്നത്. മിനുട്‌സില്‍ ഒപ്പിട്ട ശേഷമാണ് യു.ഡി.എഫ് കൗൺസിലർമാർ വന്ദേമാതരം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. വന്ദേമാതരത്തിന് ശേഷം തിരിച്ച് വന്ന് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. നഗരസഭ ഭരിക്കുന്നവര്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.

ഒരു മതത്തിലെ ദൈവങ്ങളെ കുറിച്ച് മാത്രം പാടുന്ന ഭാഗം ഏറ്റുചൊല്ലാന്‍ കഴിയില്ലെന്നും അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യു.ഡി.എഫ് അംഗങ്ങൾ പ്രതികരിച്ചു. സമൂഹത്തില്‍ നാനാവിഭാഗം ആളുകളുണ്ടെന്നും ഹിന്ദു ദൈവങ്ങളെ കുറിച്ച് പാടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് എൽ.ഡി.എഫ് കൗൺസിലർമാരുടെ നിലപാട്.

അതേസമയം, വന്ദേമാതരത്തെ അപമാനിച്ച സംഭവത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സൻ പി. സ്മിതേഷ് പറഞ്ഞു.