പാനൂർ ബോംബ് സ്ഫോടനം: രണ്ട് പ്രതികൾക്ക് കൂടി ജാമ്യം
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം.ഡിവൈഎഫ്ഐ പ്രവർത്തകരായ സായൂജ്, അമൽ ബാബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.bomb
അരുൺ, ഷിബിൻ ലാൽ, അതുൽ എന്നിവർക്കാണ് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.
സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു പാനൂർ മൂളിയത്തോട് വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ കൈവേലിക്കൽ സ്വദേശി ഷെറിൻ മരിക്കുകയും മറ്റൊരു പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സി.പി.എം പ്രവർത്തകരാണ് അറസ്റ്റിലായത്. മരിച്ച ഷെറിൻ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.