പത്മകുമാറിന് കാരണം കാണിക്കൽ നോട്ടീസ്; പാർട്ടി നടപടിക്ക് വഴിതുറന്നു



പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടി തിരിച്ചുവന്ന ജില്ല കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്ക് മോശം പ്രതിഛായ സൃഷ്ടിച്ച സംഭവത്തിൽ വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് കുറ്റപത്രം വരുന്നതുവരെ പ്രതീക്ഷയുണ്ടായിരുന്ന പത്മകുമാറിന് തിരിച്ചടിയായി. ഇനി വിശദീകരണം നൽകുകയും നടപടി നേരിടുകയും തന്നെയാണ് മുന്നിലുള്ള മാർഗം.

തപാലിലാണ് പാർട്ടി നോട്ടീസ് അയച്ചത്. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ചർച്ചചെയ്യാതെ സംസ്ഥാന നേതൃത്വമാണ് നോട്ടീസ് നൽകിയത്. ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും പത്മകുമാറിന് എതിരാണെന്നാണ് വിവരം. വിശദീകരണം ലഭിച്ചശേഷം നടപടി എടുക്കാനാണ് സാധ്യത. ജില്ല കമ്മിറ്റിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പത്മകുമാറിനെ ഒഴിവാക്കിയിരുന്നു. ജയിലില്‍ കഴിഞ്ഞെങ്കിലും ഇതുവരെ ജില്ല കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് നാലാം തീയതിയാണ് പത്മകുമാര്‍ ജയില്‍ മോചിതനായത്.