പ്ലസ് വൺ സീറ്റ്; എസ്.എഫ്.ഐ നിലപാട് പരിഹാസ്യമെന്ന് കെ.എസ്.യു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ എസ്.എഫ്.ഐ നിലപാട് പരിഹാസ്യമെന്ന് കെ.എസ്.യു. സീറ്റ് വർധിപ്പക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സമരം ചെയ്യുമ്പോൾ എസ.്എഫ്.ഐ ഉറക്കം നടിച്ചിരിക്കുകയാണെന്നും സീറ്റുകൾ വർധിപ്പിക്കുമെന്നായപ്പോൾ സമരം ചെയ്യുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നുമാണ് കെ.എസ്.യുവിന്റെ വിമർശനം.KSU
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്‌ഐ രംഗത്തെത്തിയതിനു പിന്നാലെയാണ് കെ.എസ്.യുവിന്റെ വിമർശനം. ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലങ്കിൽ സമരത്തിന് ഇറങ്ങുമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം , കോഴിക്കോട് ആർ. ഡി. ഡി ഓഫീസുകൾ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയർ സെക്കന്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എ ഉപരോധിക്കുന്നത് . സമരക്കാർ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് ആർ.ഡി.ഡി ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പൊലീസും – എം. എസ്. എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പണം കൊടുത്ത് പോലും പഠിക്കാൻ മലപ്പുറം ജില്ലയിൽ സീറ്റില്ലാത്ത അവസ്ഥയാണ് ഉള്ളത്. അൺ എയ്ഡഡ് സീറ്റിലും , മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ കഴിയില്ല.