ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; പരാതി വ്യാജമെന്ന നിലപാടിൽ ആരോഗ്യവകുപ്പ്

Police register case over discovery of needle in pill; Health Department says complaint is false

 

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി സത്യൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. ഡിജിപിയുടെ ഓഫീസ് പരാതി വിതുര പോലീസിന് കൈമാറിയിരുന്നു. ആരോഗ്യവകുപ്പും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി വ്യാജം എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ ശ്വാസം മുട്ടലിനുള്ള ഗുളികയിൽ നിന്നാണ് മൊട്ടുസൂചി കണ്ടെത്തിയത്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

സൂചിയുടെ അ​ഗ്രം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മൊഴികളിലും വൈരുദ്ധ്യമുണ്ടായതോടെയാണ് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി ന‍ൽകിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *