പ്രീമിയർ ലീഗ് 2026-27 ആവേശത്തിരയിലേക്ക്; പോരാട്ടങ്ങൾ കടുപ്പിക്കാൻ വമ്പൻമാർ; മത്സരക്രമം പുറത്ത്

ലണ്ടൻ: ലോകകപ്പ് ഫുട്ബോളിന്റെ ആരവം തീരുന്നതോടെ കാൽപന്താസ്വാദകർക്ക് പ്രീമിയർ ലീഗ് വിരുന്നെത്തുന്നു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന 2026-27 പ്രീമിയർ ലീഗ് സീസണിന്റെ ഔദ്യോഗിക മത്സരക്രമം പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം കിരീടം നിലനിർത്താൻ ഇറങ്ങുന്ന ആഴ്സണലും, നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ ക്ലബ്ബുകളും ലിവർപൂളും ചെൽസിയും ഉൾപ്പെടെയുള്ള വമ്പൻമാർ തമ്മിലുള്ള പോരാട്ടം ഓഗസ്റ്റ് 21-ന് ആരംഭിക്കും.
നിലവിലെ ചാമ്പ്യൻമാരായ ആഴ്സണൽ, ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്ന കോവൻട്രി സിറ്റിയെ തങ്ങളുടെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നേരിടുന്നതോടെയാണ് പുതിയ സീസണിന് പന്തുരുളുന്നത്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലെത്തുന്ന കോവൻട്രിയെ സംബന്ധിച്ചിടത്തോളം നിലവിലെ ചാമ്പ്യന്മാർക്കെതിരായ മത്സരം അഗ്നിപരീക്ഷയായിരിക്കും.
ആദ്യ റൗണ്ട് മുതൽ തന്നെ ലീഗ് അങ്ങേയറ്റം ആവേശകരമാകും. ഓഗസ്റ്റ് 22-ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൾ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടായ എം.കെ.എം സ്റ്റേഡിയത്തിൽ നേരിടും. മറ്റൊരു പ്രൊമോട്ടഡ് ടീമായ ഇപ്സ്വിച്ച് ടൗൺ സണ്ടർലാൻഡിനെ പോർട്ട്മാൻ റോഡ് സ്റ്റേഡിയത്തിൽ നേരിടുന്നതും കാണികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഓഗസ്റ്റ് 23-ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ തട്ടകത്തിൽ ബോൺമൗത്തിനെ നേരിടുമ്പോൾ, ന്യൂകാസിൽ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള പോരാട്ടം സെന്റ് ജെയിംസ് പാർക്കിൽ നടക്കും. ഓഗസ്റ്റ് 24-ന് വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ചെൽസി ഫുൾഹാമിനെ നേരിടുന്നതോടെ ആദ്യ വാരം പൂർത്തിയാകും.
ലീഗിലെ ഏറ്റവും വലിയ ആവേശമായ ‘മാഞ്ചസ്റ്റർ ഡെർബി’ സെപ്റ്റംബർ 12-ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കും. ഇതിന്റെ തിരിച്ചുള്ള മത്സരം അടുത്ത വർഷം മാർച്ച് 20-ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ നടക്കും. പ്രീമിയർ ലീഗിലെ മറ്റൊരു പ്രധാന വൈര്യമായ ആഴ്സണൽ-ടോട്ടൻഹാം ഹോസ്പർ പോരാട്ടം ഡിസംബർ 5-ന് ടോട്ടൻഹാം സ്റ്റേഡിയത്തിൽ വെച്ചും, മെയ് 1-ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചും നടക്കും.
2027 മെയ് 30-ന് അവസാന റൗണ്ട് മത്സരങ്ങളോടെയാണ് സീസൺ സമാപിക്കുന്നത്. ലോകകപ്പ് തിരക്കുകൾക്കുശേഷം താരങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകുന്നതിനായി, പതിവിലും ഒരു ആഴ്ച വൈകിയാണ് ഇത്തവണ ലീഗ് ആരംഭിക്കുന്നത്. കഴിഞ്ഞ 22 വർഷത്തെ കാത്തിരിപ്പിനുശേഷം നേടിയ കിരീടം നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് ആഴ്സണൽ മാനേജർക്ക് മുന്നിലുള്ളത്. വമ്പൻ താരങ്ങളുടെ കൂടുമാറ്റങ്ങളും പുതിയ കോച്ചിങ് തന്ത്രങ്ങളും അരങ്ങേറുന്ന ഈ സീസൺ, ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പാണ്.
