സ്വകാര്യ ആഡംബര ബസുകൾ കെ.എസ്.ആർ.ടി.സിക്കായി ഓടും; ഉത്സവകാലത്തെ തിരക്ക് പരിഹരിക്കാൻ സർക്കാർ

തിരുവനന്തപുരം: ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്കിനും സ്വകാര്യ ബസുകളുടെ ഉയർന്ന ടിക്കറ്റ് വർധനക്കും പരിഹാരവുമായി സ്വകാര്യ ബസുകളെ വാടകക്കെടുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്വകാര്യ ബസുകൾ കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്താനായി കെ.എസ്.ആർ.ടി.സി ഏറ്റെടുത്തു. ഗതാഗത മന്ത്രി സി.പി. ജോൺ നേരത്തെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചത്.

വാടകക്കെടുക്കുന്ന ബസുകളെല്ലാം തന്നെ ഡ്രൈവർ ഉൾപ്പെടെയാകും കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുക. ഏറ്റെടുത്ത ഓരോ ബസുകൾക്കും കിലോമീറ്റർ അടിസ്ഥാനത്തിലാണ് പ്രതിഫലം നൽകുക എന്നാണ് ലഭ്യമായ വിവരം. നേരത്തെ ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്വകാര്യ, ടൂറിസ്റ്റ് ബസുകൾക്ക് കരാർ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ കീഴിൽ സർവീസ് നടത്താൻ ടെൻഡർ ക്ഷണിച്ചിരുന്നു.

സർക്കാറിന്റെ ഈ തീരുമാനം യാത്രക്കാർക്ക് ആശ്വാസകരമാകും എന്നതിൽ സംശയമില്ല. ഉത്സവ സീസണുകളിൽ അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് നാട്ടിലേക്കെത്താൻ ഉയർന്ന തുക നൽകേണ്ട സാഹചര്യമാണ്. കൂടാതെ, ട്രെയിൻ ടിക്കറ്റുകൾ എല്ലാം തന്നെ മാസങ്ങൾക്ക് മുമ്പ് തന്നെ ബുക്കിങ് പൂർത്തീകരിച്ചിട്ടുമുണ്ട്. നിലവിൽ എറണാകുളം-ബംഗളൂരു റൂട്ടിലാണ് ബസുകൾ കൂടുതലായി ആവശ്യം വരുന്നത്. ഈ റൂട്ടിന് പുറമെ ബംഗളൂരു-തിരുവനന്തപുരം, ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം, ബംഗളൂരു-കോഴിക്കോട് റൂട്ടിലും ബസുകൾ ആവശ്യമാണ്. സ്വാകാര്യ ബസുകൾ കരാർ അടിസ്ഥാനത്തിൽ പുറത്തിറങ്ങുന്നതോടെ ആവശ്യത്തിന് ബസുകൾ ഇല്ലാത്ത പ്രതിസന്ധിക്ക് ഒരുപരിധിവരെ ആശ്വാസമാകും.

ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് രണ്ട് മുതൽ നാല് ഇരട്ടിവരെയാണ്. ഇത് സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്. 63 ആഡംബര ബസുകളാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത്. ഇതിൽ 42 എണ്ണം സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽപ്പെട്ടവയാണ്‌. ആഗസ്റ്റ് 17 നാണ് ടെൻഡർ തുറന്നത്. ഇതിൽ പകുതി ബസുകളെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. ഇതുകൂടാതെ ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് 600 ബസുകൾ കൂടി വാടകക്ക് എടുക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.

ആറുമാസത്തേക്കാണ് ബസുകൾ വാടകക്കെടുക്കുന്നത്. 40, 50 സീറ്റുകളുള്ള ബസുകൾ, 27 സീറ്റുകളും 15 ബെർത്തുകളുമുള്ള ബസുകൾ എന്നിവയാണ് വാടകക്ക് എടുക്കാൻ കെ.എസ്.ആർ.ടി.സി ഉദ്ദേശിച്ചിരുന്നത്. വാടകക്കെടുത്ത ബസുകളിൽ കെ.എസ്.ആർ.ടി.സി.യുടെ ലോഗോയും യാത്രക്കാർക്കുള്ള അറിയിപ്പുകളും പതിക്കും. നിയമാനുസൃതരേഖകളെല്ലാമുള്ള, അഞ്ചുവർഷത്തിൽതാഴെ പഴക്കമുള്ള ബസുകളാണ് വാടകക്കെടുക്കുക. ഏറ്റെടുക്കുന്ന ബസുകൾ അപകടത്തിൽപെട്ടതോ, അല്ലാതെയോ ഉള്ള ബസിന്റെ എല്ലാ അറ്റകുറ്റപ്പണികളും ബസുടമകൾതന്നെ നിർവഹിക്കണമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ നിബന്ധന.