‘മാനസികമായി തകർന്നു, ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നു; യുവതാരങ്ങളെ ഉപയോഗിക്കുന്നതിൽ പാളിച്ചയെന്ന് ആർ.അശ്വിൻ

ചെന്നൈ: ഐ.പി.എല്ലിന്റെ പുതിയ സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെ കടുത്ത ഭാഷയിലാണ് ആർ. അശ്വിൻ പ്രതികരിച്ചത്. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് (RCB) ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം. കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കളിച്ച് വിരമിക്കാൻ തീരുമാനിച്ചത് തനിക്ക് വലിയ വേദനയുണ്ടാക്കിയ കാര്യമാണെന്ന് അശ്വിൻ പറഞ്ഞു.
‘മാനസികമായി ഞാൻ വലിയ പ്രയാസത്തിലായിരുന്നു. ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നു, പക്ഷേ അതിനുള്ള ഊർജ്ജം എനിക്കില്ലായിരുന്നു. ചെന്നൈയിൽ തുടങ്ങി ചെന്നൈയിൽ തന്നെ അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി. എന്നെ നിലനിർത്തണോ അതോ ഒഴിവാക്കണോ എന്ന കാര്യത്തിൽ മാനേജ്‌മെന്റിന് തലവേദന ഉണ്ടാക്കണ്ട എന്ന് കരുതിയാണ് ഞാൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചത്. അതിലൂടെ അവർക്ക് 10 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു’ -അശ്വിൻ പറഞ്ഞു.
കഴിഞ്ഞ വർഷം ടീമിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തയാറായില്ലെങ്കിലും, അത് തന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി. അനുഭവസമ്പന്നരായ കളിക്കാരെ ഒഴിവാക്കി യുവാക്കളെ ടീമിലെത്തിച്ച സി.എസ്.കെ തന്ത്രത്തെയും അശ്വിൻ ചോദ്യം ചെയ്തു. യുവതാരങ്ങൾക്ക് കൃത്യമായ പരിശീലനവും അന്തരീക്ഷവും നൽകുന്നതിൽ ടീം പരാജയപ്പെടുന്നു.
ബൗളർമാരുടെ കരുത്ത് എന്താണെന്ന് മനസ്സിലാക്കാതെയാണ് അവരെക്കൊണ്ട് പന്തെറിയിക്കുന്നത്. അൻഷുൽ കാംബോജ്, ജാമി ഓവർട്ടൺ എന്നിവരെക്കൊണ്ട് അവരുടെ ശൈലിയല്ലാത്ത ‘വൈഡ് യോർക്കറുകൾ’ എറിയിച്ചതാണ് ടിം ഡേവിഡ് അടക്കമുള്ളവർ സി.എസ്.കെയെ അടിച്ചുതകർക്കാൻ കാരണമായതെന്നും അശ്വിൻ വിമർശിച്ചു.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ സി.എസ്.കെ പോയിന്റ് പട്ടികയിൽ ഏറെ പിന്നിലാണ്. ശരിയായ ഒരു പ്ലെയിങ് ഇലവനെ കണ്ടെത്താൻ പോലും നിലവിൽ ടീമിന് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനോട് വഴങ്ങിയ തോൽവി ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. ആർ.സി.ബി മികച്ച ഫോമിലാണെന്നും അവർ മറ്റ് ടീമുകൾക്ക് വലിയ മുന്നറിയിപ്പാണ് നൽകുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
