ചോരത്തിളപ്പുള്ള നേതാവാണ് റോഷി, സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞതാണ് – ജോസ് ക. മാണി



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ വിമർശനം ഉയരുന്നതിനിടെ റോഷി അഗസ്റ്റിനനെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും സഹോദര ബന്ധമാണ് തമ്മിലുള്ളതെന്നും ജോസ് കെ. മാണി വിശദീകരിച്ചു. റോഷി ചോരത്തിളപ്പുള്ള നേതാവാണെന്നും ജോസ് കെ മാണി പറഞ്ഞു. എൽ.ഡി.എഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർഥി ജോസ് കെ. മാണിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്‍റെ ഈ പ്രഖ്യാപനം. പാലാ മണ്ഡലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം വന്നതിന് പിറകെ അദ്ദേഹത്തിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിക്കൊണ്ടാണ് റോഷി അഗസ്റ്റിൻ സ്ഥാനാർതിത്വം പ്രഖ്യാപിച്ചത്.

പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ? ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും. – റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.

ഇത് വിമർശിക്കപ്പെട്ടതിനെ തുടർന്നാണ് ജോസ്. കെ. മാണി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്.