‘ബിൽഡിങ് വാങ്ങാതെ പേര് മാറ്റി, ബാപ്പുവിനെ വിടാൻ പാടില്ല, പിണറായിയും സതീശനും ഇടപെടണം’; സജീറിന്‍റെ ആത്മഹത്യ വിഡിയോ പുറത്ത്
മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഇരിട്ടി സ്വദേശി സജീറിന്‍റെ 13 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന്‍റെ കാരണങ്ങൾ വിശദമാക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ആത്മഹത്യക്ക് കാരണം ആരാണെന്ന് വിവരിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷമാണ് സജീർ കുടുംബത്തോടൊപ്പം വാഹനത്തിന് തീ കൊളുത്തിയത്.
ആത്മഹത്യയുടെ കാരണം വിവരിക്കുന്ന രണ്ട് വിഡിയോകളാണ് സജീർ പോസ്റ്റ് ചെയ്തത്. ഒരു വിഡിയോയിൽ ആത്മഹത്യക്ക് കാരണക്കാരായ മാനന്തവാടിയിലെ വ്യാപാരി ഇ.സി. ബാപ്പു, കുട്ട സ്വദേശി പൂച്ചക്കല്ല് റഫീക്ക് എന്നിവരുടെ പേരുകൾ പറയുന്നു. ലഭിക്കാനുള്ള പണത്തെ കുറിച്ചും നൽകാനുള്ളവരുടെ വിവരങ്ങളുമാണ് രണ്ടാമത്തെ വിഡിയോയിലുള്ളത്.
വിഡിയോയിൽ സജീർ പറയുന്നത്:
”തന്‍റെയും ഭാര്യയുടെയും മക്കളുടെയും മരണത്തിന് കാരണം ഇ.സി. ബാപ്പു മാനന്തവാടി ആണ്. ഇ.സി. ബാപ്പുവിന് നൽകിയ ബിൽഡിങ്ങിൽ ഒരു കോടി 20 ലക്ഷം രൂപയുടെ മുടക്കുണ്ട്. 25 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് ബിൽഡിങ് അയാൾക്ക് കൊടുക്കുന്നത്. പണം മടക്കി തരുമ്പോൾ ബിൽഡിങ് തിരികെ തരണമെന്ന് പറഞ്ഞിരുന്നു. പേരോ എഗ്രിമെന്‍റ് കൊടുക്കാനോ പാടില്ല. താൻ മടങ്ങി വരുമ്പോൾ ബിൽഡിങ് തിരികെ നൽകണം.
എന്നാൽ, കെട്ടിടത്തിൽ ബേക്കറി നടത്താൻ കൊടുക്കുകയും അയാൾ പേരുമാറ്റുകയും ചെയ്തു. ബാധ്യതയുള്ളത് കൊണ്ടാണ് ബിൽഡിങ് എടുത്തോളാൻ പറഞ്ഞത്. 80 ലക്ഷം രൂപ കൂടി തന്നാൽ മതിയെന്ന് പറഞ്ഞു. അതിന് അയാൾ നിന്നില്ല. 25 ലക്ഷവും മുകിലത്തെയും താഴത്തെയും നിലയും പിടിച്ചുവെച്ചു. പേര് മാറ്റിയതോടെ കൂട്ടത്തിൽ നിൽകാൻ എനിക്ക് ബുദ്ധിമുട്ടായി. ബിൽഡിങ് ഏറ്റെടുത്തിട്ട് പേരുമാറ്റിയാൽ തനിക്ക് വിഷയമില്ലായിരുന്നു.
ഡെയ്‍ലി വാടകക്ക് കൊടുത്ത് അവരുടെ സമ്മർദത്തിന് വഴങ്ങി പേര് മാറ്റി. അതിനാൽ എന്‍റെയും മക്കളുടെയും ഭാര്യയുടെയും മരണത്തിന് ഉത്തരവാദിയായ ബാപ്പുവിനെ കൊണ്ട് എന്‍റെ ബാധ്യതകൾ ലോകത്തിലെ എല്ലാ ജനങ്ങളും കൂടിയിട്ട് വീട്ടിപ്പിക്കണം. ഇ.സി. ബാപ്പുവിനെ വിടാൻ പാടില്ല. ബാപ്പു കാരണമാണ് ഞാൻ മരിക്കേണ്ടി വന്നത്. വല്യ ബാധ്യത അല്ലായിരുന്നു. ഇത് തീർക്കാൻ എനിക്ക് ഒരു വഴി തുറന്നിരുന്നു. ബിൽഡിങ്ങിന്‍റെ പേര് മാറ്റിയതോടെ നിൽക്കാൻ ബുദ്ധിമുട്ടായി. അതുകൊണ്ടാണ് ഞാൻ മരിക്കുന്നത്.
രണ്ടാമത്തെ കാരണം പൂച്ചക്കല്ല് പൊലീസ് സ്റ്റേഷന് സമീപം നടക്കുന്ന പൂച്ചക്കല്ല് റഫീക്ക് ആണ്. എന്‍റെ തുണിഷോപ്പ് അയാൾക്ക് നൽകിയിരുന്നു. 20 ലക്ഷം രൂപ പറഞ്ഞിട്ട് കൊടുക്കാത്തതാണ് ഷോപ്പ്. ഒരു കൊല്ലത്തിൽ 15 ലക്ഷം രൂപക്ക് മുകളിൽ ലാഭം കിട്ടുന്ന ഷോപ്പാണ്. ടി.പി.എം ഫാഷൻ സിറ്റി എന്ന ഷോപ്പിന്‍റെ പേര് മരിക്കും വരെ മാറ്റില്ലെന്ന് വാക്ക് തന്നതാണ്.
കെട്ടിടത്തിൽ ഷോപ്പുള്ള കാലത്തോളം പേര് മാറ്റില്ലെന്ന് വാക്ക് പറഞ്ഞപ്പോഴാണ് എട്ട് ലക്ഷം രൂപക്ക് ഷോപ്പ് കൊടുക്കുന്നത്. ഷോപ്പ് വിൽക്കുന്നില്ലെന്നും ഷോപ്പിൽ നിന്ന് വരുമാനം എന്തെങ്കിലും വേണമെന്നും പറഞ്ഞു. കണക്ക് വെക്കേണ്ടെന്നും കൊല്ലത്തിൽ ഒരു പൈസ കണക്കുകൂട്ടി തരാമെന്നും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പിയും ജാതിയും മതവുമില്ലാതെ നാട്ടുകാരും ഇ.സി. ബാപ്പുവിന്‍റെ ഒരു ബിൽഡിങ്ങും തുറപ്പിക്കരുത്. അളിയൻ അജ്മലിന് എന്‍റെ ബാധ്യതകൾ കുറിച്ചറിയാം. കൊടുക്കാനുള്ള ബാധ്യതകൾ എഴുതി വെച്ചിട്ടുണ്ട്. എനിക്ക് കിട്ടാനുള്ള ആളുകളുടെ പേരുകൾ പറയുന്നില്ല”.
