ദേശാതിർത്തികളെ പ്രണയത്തിലലിയിച്ച് ശരത്തും മനോണും ഒന്നായി

ശരത്തും മനോണും കുടുംബാംഗങ്ങളോടൊപ്പം

താനൂർ: ഫ്രാൻസിൽനിന്നുള്ള മനോണിന്‍റെ കഴുത്തിൽ മലപ്പുറം ഒഴൂർ സ്വദേശി കുറുവട്ടിശ്ശേരി ശരത് താലിചാർത്തിയതോടെ ദേശാതിർത്തികൾ മാഞ്ഞു. ഒഴൂരിലെ കാഞ്ഞിരത്തിൽ രാമദാസന്‍റെയും സുശീലയുടെയും മകനായ ശരത് ബാബു വർഷങ്ങൾക്കു മുമ്പ് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്നതിനിടെ യാദൃശ്ചികമായാണ് ഫ്രാൻസിലെ ലോഷിലെ റോഷസ്റ്റ് കാസ്റ്റലിൽ എറ്റിയാന്റെ മകളായ മനോണിനെ പരിചയപ്പെടുന്നത്. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരൂരിലെ ക്രൗൺ കൺവെൻഷൻ സെൻററിൽ വെച്ച് വിവാഹിതരായതോടെ പൂത്തുലഞ്ഞത് വർഷങ്ങൾക്ക് മുമ്പ് മൊട്ടിട്ട പ്രണയം.

ഫ്രാൻസിൽ നിന്നും സന്നദ്ധ സേവന പ്രവർത്തനത്തിനായി എത്തിയ നിയമബിരുദധാരി കൂടിയായ മനോണുമായുള്ള പരിചയം ഇഴപിരിയാത്ത സൗഹൃദത്തിലേക്കും പിന്നീട് വിട്ടുകളയാനാകാത്ത പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. ദേശവും സംസ്കാരവും വിഭിന്നങ്ങളാണെന്നത് കൊണ്ട് മാത്രം തന്‍റെ പ്രണയിനിയെ കൈവിടാൻ തയ്യാറാകാതിരുന്ന ശരതിന് പിന്തുണയുമായി കുടുംബവുമെത്തിയതോടെ ഒടുവിൽ ഇരുകുടുംബങ്ങളും ചേർന്ന് കേരളത്തിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. തനതു കേരള രീതിയിലുള്ള വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുവാനായി മനോണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മുപ്പതോളം വരുന്ന ഫ്രഞ്ചുകാരും ദിവസങ്ങൾക്ക് മുമ്പേ താനൂരിൽ എത്തിയിരുന്നു.