സിക്സടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (51 പന്തിൽ 101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ലഖ്നോ: ശ്രേയസ് അയ്യരുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ലഖ്നോക്കെതിരെ സൂപ്പർ ജയവുമായി പഞ്ചാബ് സിങ്സ്. 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ശ്രേയസിനൊപ്പം പ്രഭ്സിമ്രാൻ സിങ്ങും തിളങ്ങിയ ദിനത്തിൽ 12 പന്ത് ബാക്കിനിൽക്കെയാണ് ഏഴു വിക്കറ്റ് ജയം പിടിച്ചത്. സ്കോർ: ലഖ്നോ: 196/6. പഞ്ചാബ്: 200/3.

ജയത്തോടെ 15 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറിയ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരഫലങ്ങളെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേ ഓഫ് പ്രവേശം. പഞ്ചാബിന്റെ ജയത്തോടെ ഡൽഹി കാപിറ്റൽസ് പുറത്തായി. അർജുൻ ടെണ്ടുൽക്കർ ബാറ്റും ബാളുമെടുത്ത കളിയിൽ ആദ്യം ബാറ്റുചെയ്ത ലഖ്നോ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്ണെടുത്തത്.

ജോഷ് ഇംഗ്ലിസ് ആയിരുന്നു ലഖ്നോ ഇന്നിങ്സിലെ നെടുംതൂൺ. ഓപണറായി എത്തിയ താരം 44 പന്തിൽ 72 റൺസെടുത്തു. ആയുഷ് ബദോനി (43), റിഷഭ് പന്ത് (26), അബ്ദുൽ സമദ് (37) എന്നിവരുടെ മികവാണ് ലഖ്നോ സ്കോർ 196ലെത്തിച്ചത്. എട്ടാമനായിറങ്ങിയ അർജുൻ ടെണ്ടുൽക്കർ അഞ്ചു പന്തിൽ അഞ്ചു റണ്ണുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് എല്ലാം അനായാസമായിരുന്നു. ആദ്യ പന്തിൽ പ്രിയാൻഷ് ആര്യയെ മടക്കി മുഹമ്മദ് ഷമി ലഖ്നോക്ക് നൽകിയ കാത്തിരുന്ന തുടക്കം പിന്നീട് നിലനിർത്താനായില്ല.

ക51 പന്തിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പ്രഭ് സിമ്രാൻ സിങ് 39 പന്തിൽ 69 റണ്ണുമെടുത്തു. അർജുൻ ടെണ്ടുൽക്കർ ഒരു വിക്കറ്റും വീഴ്ത്തി.