എസ്.എം.എ രോഗത്തിനുള്ള മരുന്നുകൾ 25 വയസ് വരെ സൗജന്യമാക്കി സംസ്ഥാനം



തിരുവനന്തപുരം: എസ്.എം.എ രോഗത്തിന്‍റെ സൗജന്യ മരുന്ന് 25 വയസുവരെ നീട്ടി സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. നേരത്തെ 12 വയസ് വരെയാണ് സൗജന്യ മരുന്ന് നൽകിയിരുന്നത്. കഴിഞ്ഞ ബജറ്റിൽ ഇതിനായി 30 കോടി രൂപ വകയിരുത്തിയിരുന്നു.

എസ്.എം.എ ബാധിതരുടെ ദീർഘ കാല ആവശ്യം പരിഗണിച്ചാണ് തീരുമാനം. കേരളത്തിലെ എസ്.എം.എ ബാധിതരായ 80 ശതമാനം രോഗികൾക്ക് നടപടി ആശ്വാസമാകും എന്നാണ് കരുതുന്നത്.

രോഗികളുടെ ജനിതക പരിശോധനയും വിദഗ്ദ സമിതിയുടെ ശുപാർശയും അടിസ്ഥാനമാക്കിയാകും മരുന്ന് വിതരണം ചെയ്യുക. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സകൾ ചെലവേറിയതും ദീർഘ കാലം വേണ്ടി വരുന്നതും പരിഗണിച്ചാണ് 2024ൽ സംസ്ഥാനം അപൂർവ രോഗ ചികിത്സക്കുള്ള സമഗ്ര പരിചരണ പദ്ധതി കെയർ ആവിഷ്കരിച്ചത്. ഇതുവഴി രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യ മരുന്നുകൾ വിതരണം ചെയ്ത് വരുന്നുണ്ട്.