കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; കൊലപാതകം സംശയത്തെ തുടർന്ന്
കൊച്ചി കളമശ്ശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. പ്രതി മിനൂപ് ബിജുവിന്റെ ഭാര്യയുമായി ബസ് കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി.
കൊലയ്ക്ക് മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന കടയിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോണുകൾ വാങ്ങിക്കൊണ്ടു പോയിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന പേരിൽ രണ്ടുദിവസം മുൻപ് മറ്റ് രണ്ടുപേരെയും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഉച്ചക്ക് ഒരു മണിയോടെ കളമശേരി എച്ച്എംടി ജംഗ്ഷനിൽ നടന്ന കൊലപാതകത്തിനുശേഷം മിനൂപ് ഓടി രക്ഷപെട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കളമശേരിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടത്ത് നിന്നാണ് മിനൂപിനെ പിടികൂടിയത്.